വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ പൗരത്വ-കുടിയേറ്റ സേവന വകുപ്പ് പുതിയ സുരക്ഷാ പരിശോധനകളുടെ പേരിൽ ഇമിഗ്രേഷൻ അപേക്ഷകളുടെ തീർപ്പാക്കൽ വ്യാപകമായി തടഞ്ഞുവെക്കുന്നതായി (Holds) റിപ്പോർട്ട്. ഇതിനെതിരെ ഇന്ത്യൻ വംശജരായ യു.എസ് കോൺഗ്രസ് അംഗങ്ങളായ രാജാ കൃഷ്ണമൂർത്തിയും സുഹാസ് സുബ്രഹ്മണ്യവും ചേർന്ന് ശക്തമായ ഇടപെടൽ നടത്തി.
സംയുക്ത കത്ത്: പുതിയ സുരക്ഷാ പരിശോധനകൾ ദശലക്ഷക്കണക്കിന് അപേക്ഷകളെ ബാധിക്കുമെന്ന ആശങ്ക ഉന്നയിച്ച്, ഇരു ജനപ്രതിനിധികളും മറ്റ് 21 ജനപ്രതിനിധികളും ചേർന്ന് ജൂൺ 4-ന് യുഎസ്‌സിഐഎസ് ഡയറക്ടർ ജോസഫ് എഡ്‌ലോയ്ക്കും എഫ്ബിഐ (FBI) ഡയറക്ടർ കാഷ് പട്ടേലിനും കത്തയച്ചു.
ഇത്തരം നടപടികൾ നിലവിലുള്ള ഇമിഗ്രേഷൻ അപേക്ഷകളുടെ വലിയ കെട്ടിക്കിടക്കൽ (Backlog) വീണ്ടും വർദ്ധിപ്പിക്കും. ഇത് അപേക്ഷകരുടെ ജോലി ചെയ്യാനുള്ള അനുമതി, യാത്രകൾ, നിയമപരമായ താമസം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി.
എത്ര അപേക്ഷകളെ ഇത് ബാധിക്കും, പ്രക്രിയ എത്രത്തോളം വൈകും, പ്രീമിയം പ്രോസസ്സിംഗ് ഫീസ് നൽകിയവർക്ക് കൃത്യസമയത്ത് അനുമതി ലഭിച്ചില്ലെങ്കിൽ തുക തിരികെ നൽകുമോ തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര വിശദീകരണം ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
സുരക്ഷാ പരിശോധനകൾ ആവശ്യമാണെങ്കിലും, അത് നിയമപരവും വ്യക്തവുമായ മാനദണ്ഡങ്ങളോടെയുമാകണം എന്നും അപേക്ഷകൾ അനിശ്ചിതമായി വൈകിപ്പിക്കാൻ കാരണമാകരുത് എന്നും കത്തിൽ വ്യക്തമാക്കുന്നു.