ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്ത് വൻ സ്വർണ തട്ടിപ്പ് കേസിൽ 20-കാരനായ ഇന്ത്യൻ പൗരൻ ഗുർപിന്ദർ സിങ് അറസ്റ്റിലായി. ഏകദേശം 4.95 ലക്ഷം ഡോളർ മൂല്യമുള്ള സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ട തട്ടിപ്പ് ശൃംഖലയുടെ ഭാഗമായാണ് ഇയാൾ പ്രവർത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അലാച്വ കൗണ്ടി ഷെരീഫ് ഓഫീസിന്റെ വിവരമനുസരിച്ച്, ഒരു വയോധിക സ്ത്രീയ്ക്ക് അവരുടെ ബാങ്ക് അക്കൗണ്ടും സോഷ്യൽ സെക്യൂരിറ്റി വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടതായി അവകാശപ്പെടുന്ന വ്യാജ ഇ-മെയിൽ ലഭിക്കുകയായിരുന്നു. സമ്പാദ്യം സുരക്ഷിതമാക്കുന്നതിനായി പണം സ്വർണ ബാറുകളാക്കി മാറ്റണമെന്ന് സന്ദേശത്തിൽ നിർദേശിച്ചിരുന്നു.
ഇത് വിശ്വസിച്ച സ്ത്രീ 1.01 ലക്ഷം ഡോളറിലധികം വിലമതിക്കുന്ന സ്വർണം വാങ്ങി. തുടർന്ന് ഏകദേശം 4 ലക്ഷം ഡോളർ മൂല്യമുള്ള കൂടുതൽ സ്വർണം വാങ്ങി കൈമാറാൻ തട്ടിപ്പുകാർ സമ്മർദം ചെലുത്തിയതായും അധികൃതർ പറയുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഉദ്യോഗസ്ഥരും ഇന്റേണൽ റവന്യൂ സർവീസ് (IRS) ഏജന്റുമാരും ഇടപെട്ട് സ്ത്രീയെ മുന്നറിയിപ്പ് നൽകി. തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സ്റ്റിംഗ് ഓപ്പറേഷൻ സംഘടിപ്പിച്ചു.
കാലിഫോർണിയയിൽ നിന്ന് ഫ്ളോറിഡയിലേക്ക് എത്തിയ ഗുർപിന്ദർ സിങ് സ്വർണം ഏറ്റുവാങ്ങാൻ നിശ്ചയിച്ച സ്ഥലത്തെത്തിയപ്പോഴാണ് ഷെരീഫ് ഡെപ്യൂട്ടിമാർ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ വലിയ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഗുർപിന്ദർ സിങ് നിലവിൽ അലാച്വ കൗണ്ടി ജയിലിൽ ജാമ്യമില്ലാതെ തടവിലാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.