
കെ എസ് ആർ ടി സിയുടെ നടത്തിപ്പും സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പങ്കെടുത്തു.
സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി. ട്രാൻസ്ജൻഡർ സമൂഹത്തിനും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്നും അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി ആവശ്യമായാൽ അത് പരിശോധിക്കുമെന്നും യോഗം വിലയിരുത്തി. കെ എസ് ആർ ടി സി, കെ ടി ഡി എഫ് സി എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കെടിഡിഎഫ്‌സിയെ മികച്ച നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായി വളർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ എസ് ആർ ടി സിയിൽ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ഗതാഗത വകുപ്പ്, ധനകാര്യ വകുപ്പ്, കെ എസ് ആർ ടി സി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.