
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് ബാങ്കിംഗ് മേഖല വികസന പങ്കാളികളായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിംഗ് മേഖല മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെ ബാങ്കിംഗ് ബിസിനസ് 18 ലക്ഷം കോടി രൂപ പിന്നിട്ടു. നിക്ഷേപം 10.62 ലക്ഷം കോടി രൂപയും വായ്പ വിതരണം 7.74 ലക്ഷം കോടി രൂപയുമായി ഉയർന്നു. വാർഷിക വായ്പാ പദ്ധതിയുടെ ലക്ഷ്യത്തെ മറികടക്കാൻ കഴിഞ്ഞതും കൃഷി, എംഎസ്എംഇ മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം ശക്തമായി തുടരുന്നതും ശ്രദ്ധേയമാണ്. അതേസമയം ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം കുറയുന്നത് ആശങ്കാജനകമാണെന്നും ബാങ്കുകൾ കൂടുതൽ സജീവമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാനറാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യപ്രഭാഷണം നടത്തി. എസ്എൽബിസി കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജറുമായ സന്തോഷ് വി എസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്ര, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ, വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ സന്നിഹിതരായി.