എവർമാൻ (ടെക്സാസ്): തനിക്ക് പരിചയമുള്ള ഒരു സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ മറ്റൊരാൾക്ക് ക്വട്ടേഷൻ നൽകിയ മുൻ ഡെപ്യൂട്ടി ഫയർ ചീഫ് ജോയൽ ജോൺസിന് (54) ടാരന്റ് കൗണ്ടി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിൽ കുറ്റക്കാരനാണെന്ന് ഇയാൾ സമ്മതിച്ചിരുന്നു.
2025 ഫെബ്രുവരിയിലായിരുന്നു സംഭവം. കടുത്ത കത്തോലിക്കാ വിശ്വാസിയായ സ്ത്രീയുടെ വിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോൺസ് ഈ ക്രൂരത ആസൂത്രണം ചെയ്തത്. ഇതിനായി ടൊബാസിയ ഗ്രിഫിത്ത്സ് (31) എന്നയാളെ ഇയാൾ വാടകയ്‌ക്കെടുക്കുകയും, ഇത് സ്ത്രീയുടെ സമ്മതത്തോടെയുള്ള ഒരു ലൈംഗിക ഫന്റാസി ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
അക്രമിയായ ഗ്രിഫിത്ത്സ് സ്ത്രീയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി ക്രൂരമായി ഉപദ്രവിച്ചെങ്കിലും, അവർ ശക്തമായി പ്രതിരോധിക്കുകയും ബാത്റൂമിൽ പോകാനെന്ന വ്യാജേന അവിടെനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. അക്രമത്തിന് ശേഷം ഭയന്നുപോയ സ്ത്രീ സഹായത്തിനായി ആദ്യം വിളിച്ചത് ഈ ക്രൂരത ആസൂത്രണം ചെയ്ത ജോൺസിനെത്തന്നെയായിരുന്നു. സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വരുത്തിത്തീർക്കാൻ ജോൺസ് പോലീസിനെ വിളിക്കുകയും സ്ത്രീയെ സഹായിക്കുന്നതായി അഭിനയിക്കുകയും ചെയ്തു. പീഡന ദൃശ്യങ്ങളുടെ ഓഡിയോ റെക്കോർഡ് ചെയ്യാനും ഇയാൾ അക്രമിയോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയിൽ കുറ്റം സമ്മതിച്ച അക്രമി ഗ്രിഫിത്ത്സ് അന്വേഷണവുമായി സഹകരിച്ചു. ജോൺസിന്റെ ക്രൂരമായ മാനസികാവസ്ഥയും തെളിവുകളും ബോധ്യപ്പെട്ട ജൂറി, വെറും 20 മിനിറ്റിനുള്ളിലാണ് ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.