കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 181 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 782 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗബാധ ഇതിലും കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തൽ. മേയ് 15-നാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും ആഴ്ചകൾക്ക് മുൻപ് തന്നെ ഇത് പടർന്നുതുടങ്ങിയിരുന്നു. നിലവിൽ കോൺടാക്റ്റ് ട്രേസിങ് (സമ്പർക്കപ്പട്ടിക തയ്യാറാക്കൽ) 56 ശതമാനം മാത്രമാണ്.
മുൻപുണ്ടായ എബോള ബാധകളിൽ നിന്ന് വ്യത്യസ്തമായി, ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന അപൂർവ വൈറസാണ് ഇത്തവണ രോഗമുണ്ടാക്കുന്നത്. ഇതിന് അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.
കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് (Ituri) 90 ശതമാനം കേസുകളും. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം പടർന്നിട്ടുണ്ട്.
പ്രദേശത്തെ ആഭ്യന്തര സംഘർഷങ്ങൾ കാരണം ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നതും, ഖനിത്തൊഴിലാളികളുടെ നിരന്തരമായ യാത്രകളും, ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളെയും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനെയും സങ്കീർണ്ണമാക്കുന്നു.
നിലവിൽ 23 ശതമാനമാണ് മരണനിരക്ക്. 56 പേർ രോഗമുക്തി നേടിയിട്ടുണ്ട്.