ഓപ്പറേഷന്‍ തൂഫാന്‍: 10 കോടിയുടെ ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു – രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം : ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി ഇതുവരെ 10 കോടിയിലധികം വിലമതിക്കുന്ന നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ആസ്ഥാനത്ത് ഐ.ബി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ തെന്നിന്ത്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ഇന്റര്‍ ഏജന്‍സി കോ-ഓര്‍ഡിനേഷന്‍ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെതിരെ ‘തൂഫാന്‍ വാരിയറാ’യി പ്രവര്‍ത്തിക്കാന്‍ നടന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിശ്വശാന്തി ഫൗണ്ടേഷന്‍ മയക്കുമരുന്നിനെതിരെ രംഗത്തുണ്ട്. സിനിമാതാരങ്ങളും പ്രഗല്ഭ വ്യക്തികളും തൂഫാന്‍ വാരിയേഴ്സാകാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ലഹരി മരുന്ന് വരുന്നത് കേരള അതിര്‍ത്തി കടന്നാണ്. ലഹരി വില്‍പ്പനയുടെ സോഴ്സ് കണ്ടെത്തി നശിപ്പിക്കുകയാണ് ഓപ്പറേഷന്‍ തൂഫാന്റെ ലക്ഷ്യം. കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെ ഓപ്പറേഷന്‍ തൂഫാന്‍ വിപുലീകരിക്കും. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജന്‍സികളുമായി കൈകോര്‍ത്തുകൊണ്ട് മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട് നടപ്പാക്കും. ലഹരി വ്യാപനം തടയുന്നതിനായി പ്രത്യേക പരിശീലനം നേടിയ സ്‌പെഷ്യല്‍ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ ടീമുകള്‍ ലഹരി വ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കും. ലഹരിവ്യാപനം തടയുന്നതിനുള്ള നിരന്തര പ്രവര്‍ത്തനവും ഇവര്‍ ഉറപ്പാക്കും. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വിദേശികളെ ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോള്‍ 2575 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2778 പേരെ അറസ്റ്റ് ചെയ്തു. 1.589 കിലോഗ്രാം എം.ഡി.എം.എ, 146.45 കിലോഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയില്‍, 350.439 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 11 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 141 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ എവിടെനിന്ന് വരുന്നുവെന്നത് സംബന്ധിച്ച ഏകദേശരൂപം പോലീസിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെല്ലാം ഓപ്പറേഷന്‍ തൂഫാന് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നത്തെ യോഗത്തിലുണ്ടായ അഭിപ്രായങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തും. കൂടുതല്‍ ശാസ്ത്രീയമായ രീതികള്‍ സ്വീകരിക്കും.
തൂഫാന്‍ സ്‌ട്രൈക്, തൂഫാന്‍ വാരിയേഴ്‌സ്, തൂഫാന്‍ കെയര്‍ എന്നിങ്ങനെ മൂന്ന് ഘട്ടമായി ഓപ്പറേഷന്‍ തൂഫാന്‍ മുന്നോട്ട് കൊണ്ടുപോകും. കുറ്റകൃത്യം പിടികൂടുന്നതിനൊപ്പം യുവ തലമുറ ഉള്‍പ്പെടെയുള്ളവരെ പദ്ധതിയുടെ ഭാഗമാക്കി മാറ്റി ലഹരിവിരുദ്ധ പ്രചാരണം നടത്തും. ഏത് കാരവാനായാലും പോലീസ് കയറി പരിശോധിക്കും. ലഹരി വ്യാപനം തടയുക, ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നീ ഉദ്ദേശ്യ ലക്ഷ്യത്തോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം T-INT എന്ന് പേരില്‍ പുതിയ സംരംഭവും ആരംഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുകള്‍, സീപോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ സമയബന്ധിതമായി യോഗങ്ങള്‍ ചേരും. ശാസ്ത്രീയ നടപടിക്രമങ്ങളിലൂടെ ലഹരിവേട്ട ഫലപ്രദമാക്കും. ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിന് പോലീസ് നായകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ലഹരിക്കടിമപ്പെട്ടവരെയും ഇതില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവരെയും പുനരധവാസം നടത്തും. തൂഫാന്‍ ആരംഭിച്ചതോടെ ലഹരി മാഫിയ തത്കാലത്തേക്ക് വിതരണം നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍, ഇതൊരു തുടര്‍പ്രക്രിയ ആയിരിക്കുമെന്നും ലഹരി മാഫിയ എന്ന വിപത്തിന്റെ അടിവേരറക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ജൂണ്‍ 26 ലഹരിവിരുദ്ധ ദിനത്തില്‍ കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടര്‍ പദ്ധതിയും ലഹരിക്കെതിരായുള്ളതാണ്. തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ലഹരിയുമായി ബന്ധപ്പെട്ട ആരും പ്രവര്‍ത്തിക്കുന്നില്ലെന്നും വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി.
ഇന്റര്‍ ഏജന്‍സി കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ ആഭ്യന്തര വകുപ്പുമന്ത്രിക്ക് പുറമേ, സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖര്‍, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് മുന്‍ ഡി.ജി.പി എ.ഹേമചന്ദ്രന്‍, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ്, കോസ്റ്റല്‍ പോലീസ്, സംസ്ഥാന ഇന്റലിജന്‍സ്, കേരള എക്‌സൈസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *