ഡൽഹിയിൽ കേരളത്തിന്റെ ‘യഥാർഥ അംബാസിഡർമാരായി’ എല്ലാ എം പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എം പിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ എം പിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയ്യാറാക്കി എം പിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ താത്പര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എം പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, സണ്ണി ജോസഫ്, എൻ ഷംസുദ്ദീൻ, പി സി വിഷ്ണുനാഥ്, എം ലിജു, ബിന്ദു കൃഷ്ണ, കെ എ തുളസി, ഒ ജെ ജനീഷ്, റോജി എം ജോൺ, കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ, സി പി ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്; എംപിമാരായ കെ സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം കെ രാഘവൻ, എം പി അബ്ദുസമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീർ, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, കെ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, പി പി സുനീർ, വി ശിവദാസൻ, പി വി അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ, സി സദാനന്ദൻ മാസ്റ്റർ, പി സന്തോഷ് കുമാർ, എ എ റഹീം, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.