അമേരിക്ക–കാനഡ മയക്കുമരുന്ന് കടത്ത് | ബ്രാംപ്ടൺ സ്വദേശിക്ക് 20 വർഷം ഫെഡറൽ തടവ്

Spread the love

ലോസ് ആഞ്ചലസ് : അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് നൂറുകണക്കിന് കിലോഗ്രാം മെത്താംഫെറ്റമിനും കൊക്കെയിനും കടത്തിയ അന്തർദേശീയ മയക്കുമരുന്ന് ശൃംഖലയുടെ തലവനായി കണ്ടെത്തപ്പെട്ട കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ബ്രാംപ്ടൺ സ്വദേശിയായ ഗുരംറിത് സിദ്ധു(63)യ്ക്ക് അമേരിക്കൻ ഫെഡറൽ കോടതി 20 വർഷം (240 മാസം) തടവുശിക്ഷ വിധിച്ചു.

അമേരിക്കൻ ജില്ലാ ജഡ്ജിയായ ജോൺ എ. ക്രോൺസ്റ്റാഡ് ആണ് ശിക്ഷ വിധിച്ചത്. സിദ്ധു 2026 മാർച്ചിൽ Continuing Criminal Enterprise കുറ്റം സമ്മതിച്ചിരുന്നു. 2024 ഒക്ടോബർ മുതൽ അദ്ദേഹം ഫെഡറൽ കസ്റ്റഡിയിലായിരുന്നു.

2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ഏകദേശം ഒരു മാസത്തിനിടെ 523 കിലോഗ്രാം മെത്താംഫെറ്റമിനും 347 കിലോഗ്രാം കൊക്കെയിനും ഉൾപ്പെടെ ആകെ 850 കിലോഗ്രാമിലധികം മയക്കുമരുന്ന് അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടത്താൻ സിദ്ധു നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൊത്തവില 15 മുതൽ 17 മില്യൺ ഡോളർ വരെയാണെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കയിൽ നിന്ന് ദീർഘദൂര ട്രക്കുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കാനഡയിലേക്ക് കടത്തുകയും തുടർന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഈ കേസിൽ സിദ്ധുവിനെ ഉൾപ്പെടെ നിരവധി പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികൾക്ക് 27 മാസം മുതൽ 108 മാസം വരെ തടവുശിക്ഷ ലഭിച്ചതായും യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *