അൾജിയേഴ്സ് : അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി