കോഴിക്കോട് : ആസ്ത്മ രോഗികൾ താൽക്കാലിക ആശ്വാസം നൽകുന്ന റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കാതെ രോഗത്തെ ദീർഘകാലാടിസ്ഥാനത്തിൽ നിയന്ത്രിക്കുന്ന ചികിത്സാരീതിയിലേക്ക് മാറണമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പൾമണോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. മധു കെ. പറഞ്ഞു. ഇന്ത്യയിൽ ഏകദേശം 3.5 കോടി ആളുകൾ ആസ്ത്മ ബാധിതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലംഗ് ഇന്ത്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വേണ്ട ചികിത്സ ആവശ്യമായ 90 ശതമാനത്തോളം രോഗികളിലേയ്ക്കും എത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ശ്വാസനാളികളിൽ ദീർഘകാല വീക്കം മൂലമുണ്ടാകുന്ന രോഗമാണ് ആസ്ത്മ, രോഗലക്ഷണങ്ങൾ ഇല്ലാത്ത സമയത്തും ഈ വീക്കം തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ തന്നെ രോഗം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഗുരുതരമായ അവസ്ഥയിലേക്കും, ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയുക തുടങ്ങിയ സങ്കീർണതകളിലേയ്ക്കും എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്വാസനാളിലെ വീക്കം കുറയ്ക്കാൻ ഇൻഹേൽഡ് കോർട്ടിക്കോസ്റ്റീറോയിഡ് (ICS) അടിസ്ഥാനമാക്കിയുള്ള കൺട്രോളർ ഇൻഹേലറുകളാണ് ഫലപ്രദമെന്ന് ഡോ. മധു പറഞ്ഞു. രോഗലക്ഷണങ്ങൾ താൽക്കാലികമായി ശമിപ്പിക്കുന്ന റിലീവർ ഇൻഹേലറുകൾ മാത്രം ഉപയോഗിക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്ത്മ ചികിത്സയിൽ റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറി ICS അടിസ്ഥാനമാക്കിയുള്ള ചികിത്സ സ്വീകരിക്കണമെന്നാണ് ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA 2026) ഏറ്റവും പുതിയ മാർഗനിർദേശങ്ങളിലും ശുപാർശ ചെയ്യുന്നതെന്നും ഡോ. മധു കൂട്ടിച്ചേർത്തു.
Athulya K R