ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 സംബന്ധിച്ച മേഖലാതല ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, വഴുതക്കാട് ശ്രീമൂലം ക്ലബ്ബിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ ഖരമാലിന്യ പരിപാലനം പൊതുജനാരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും അനിവാര്യമാണ്. 2026 ഏപ്രിൽ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന ഖരമാലിന്യ പരിപാലന ചട്ടങ്ങൾ കൃത്യമായി നടപ്പാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി കെ എം ഷാജി അധ്യക്ഷത വഹിച്ചു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് വിശിഷ്ടാതിഥിയായി. തിരുവനന്തപുരം മേയർ വി വി രാജേഷ് ആശംസകൾ നേർന്നു.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ് സ്വാഗതം പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ ബിനു ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. രതീഷ് മേനോൻ നന്ദി രേഖപ്പെടുത്തി.
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിനും ചട്ടങ്ങളുടെ പാലനം ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാതല ശില്പശാലകൾ സംഘടിപ്പിക്കും.