മൺസൂൺ കാലത്ത് ഷിഗെല്ലയെ എന്തുകൊണ്ട് കൂടുതൽ ഗൗരവത്തോടെ കാണണം? ഡോ. എ. എസ്. അനൂപ് കുമാർ

Spread the love

മൺസൂൺ കാലത്ത് ഷിഗെല്ലയെ എന്തുകൊണ്ട് കൂടുതൽ ഗൗരവത്തോടെ കാണണം? മൺസൂൺ കാലത്ത് കുടുംബങ്ങൾ അവഗണിക്കരുതാത്ത മുന്നറിയിപ്പുകൾ വിശദീകരിച്ച് ക്രിട്ടിക്കൽ കെയർ വിദഗ്ധൻ ഡോ. എ. എസ്. അനൂപ് കുമാർ.

കേരളത്തിൽ മൺസൂൺ കാലത്ത് ഷിഗെല്ല അണുബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, തുടർച്ചയായ വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളെ സാധാരണ ഭക്ഷ്യവിഷബാധയായി കരുതി അവഗണിക്കരുതെന്ന് ക്രിട്ടിക്കൽ കെയർ വിദഗ്ധനും ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ഡയറക്ടറുമായ ഡോ. എ. എസ്. അനൂപ് കുമാർ പറഞ്ഞു.

മലിനമായ ഭക്ഷണം, വെള്ളം, കൈകളുടെ ശുചിത്വക്കുറവ് എന്നിവയിലൂടെ പകരുന്ന ബാക്ടീരിയ അണുബാധയാണ് ഷിഗെല്ല. കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലുള്ളത്. രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വൈകാതെ ചികിത്സ തേടുകയും ചെയ്താൽ ഗുരുതരാവസ്ഥ ഒഴിവാക്കാനും രോഗവ്യാപനം തടയാനും കഴിയും.

മൺസൂൺ കാലത്ത് പനി, ഛർദ്ദി, വയറിളക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ പല രോഗങ്ങളിലും ഒരുപോലെ കാണപ്പെടുന്നതിനാൽ കൃത്യമായ രോഗനിർണയം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നതിലെ കാലതാമസം ചികിത്സയെയും രോഗനിയന്ത്രണ നടപടികളെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രൂനാറ്റ് (Truenat) പോലുള്ള അതിവേഗ പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ലഭ്യമാകുന്നത് രോഗം വേഗത്തിൽ കണ്ടെത്താനും ശരിയായ ചികിത്സ ആരംഭിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും നഗരവൽക്കരണവും കാരണം സാംക്രമിക രോഗങ്ങളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണെന്നും, അസാധാരണ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുകയും രോഗനിർണയ സംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്യുന്നത് ഭാവിയിലെ പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ അനിവാര്യമാണെന്നും ഡോ. അനൂപ് കുമാർ കൂട്ടിച്ചേർത്തു.

Soumita Das | Mumbai

Author

Leave a Reply

Your email address will not be published. Required fields are marked *