വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിലെയും ചട്ടത്തിലെയും ഭേദഗതികൾ റദ്ദാക്കേണ്ടത് സംബന്ധിച്ച്.
വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ 2026 ജൂൺ 22നു പുറപ്പെടുവിച്ച ചട്ടങ്ങളിലെ (Foreign Contribution (Regulation) Amendment Rules, 2026) വ്യവസ്ഥകൾ രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ-ചാരിറ്റി സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ദശാബ്ദങ്ങളായി പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, അശരണർക്കുള്ള ചികിത്സാ സഹായം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ സർക്കാർ സംവിധാനങ്ങൾക്ക് വലിയ തോതിൽ പിന്തുണയേകുന്ന സേവനമാണ് സംസ്ഥാനത്തെ രജിസ്റ്റർ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകൾ നിർവ്വഹിക്കുന്നത്.
സുതാര്യത ഉറപ്പാക്കാനെന്ന പേരിൽ വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയും പാർലമെന്റിൽ അവതരിപ്പിച്ച Foreign Contribution (Regulation) Amendment Bill, 2026 ലെ വ്യവസ്ഥകളും യഥാർത്ഥത്തിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ സ്വയംഭരണാവകാശത്തെയും ജനാധിപത്യപരമായ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ്.
പൊതുവായ ലക്ഷ്യങ്ങൾക്ക് വിദേശ സംഭാവന അനുവദിച്ചിരുന്നതിന് പകരം സാമൂഹികം, വിദ്യാഭ്യാസം, സാംസ്കാരികം, സാമ്പത്തികം, മതം എന്നീ 5 വിഭാഗങ്ങളിലായി നിർദ്ദേശിച്ചിട്ടുള്ള 105 മേഖലകളിലേക്ക് സംഘടനകളുടെ പ്രവർത്തന മേഖല പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സംഘടനയ്ക്ക് മറ്റൊരു സംസ്ഥാനത്ത് പ്രവർത്തിക്കണമെങ്കിൽ വീണ്ടും രജിസ്ട്രേഷൻ എടുക്കണം എന്നതും സന്നദ്ധ പ്രവർത്തനങ്ങളെ പ്രായോഗികമായി തടസ്സപ്പെടുത്തുന്ന നിബന്ധനയാണ്.
സ്വീകരിക്കുന്ന വിദേശ ഫണ്ടിന്റെ ആദ്യ ഗഡു ഉപയോഗിച്ചുവെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ തുടർന്നുള്ള ഗഡുക്കൾ നൽകൂ എന്ന വ്യവസ്ഥ പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ തടസ്സമാകുന്നതാണ്.
ചട്ട ലംഘനം നടത്തിയാൽ ലഭിച്ച സംഭാവനയുടെ 30% വരെ കനത്ത പിഴ ഈടാക്കുമെന്ന വ്യവസ്ഥ ചെറിയ സാങ്കേതിക പിഴവുകളുടെ പേരിൽ പോലും മാതൃകാപരമായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും സാമ്പത്തികഭദ്രത ഇല്ലാതാക്കുന്ന സമീപനമാണ്.
സംഘടനയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ഭാരവാഹികളുടെയും വ്യക്തിപരമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വെബ്‌സൈറ്റുകൾ എന്നിവ നിർബന്ധമായും വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്ഥാപനവുമായോ മാനേജ്മെന്റുമായോ ബന്ധപ്പെട്ടവരോ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പുസ്തകം, മാസിക, വാർത്ത മാധ്യമങ്ങളിലൂടെയുള്ള പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ നടത്തിയിട്ടുണ്ടെങ്കിൽ ഉള്ളടക്കത്തിന്റെ ചുരുക്കം ഉൾപ്പടെ വിശദാംശങ്ങൾ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ ഭരണകൂട നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സമാനമായ വ്യവസ്ഥയാണിത്.
കീ ഫങ്ഷണറി’ (Key Functionary) എന്ന പദത്തിന്റെ പരിധി ഡയറക്ടർമാർ, ട്രസ്റ്റിമാർ, പങ്കാളികൾ എന്നിവരിലേക്ക് വിപുലീകരിക്കുന്നതിലൂടെ ഭാരവാഹികൾക്കും ഡയറക്ടർമാർക്കും പുറമെ ട്രസ്റ്റിമാർ, പാർട്ണർമാർ എന്നിവരെക്കൂടി പരിധിയിൽ കൊണ്ടുവരികയും, നിയമലംഘനങ്ങൾക്ക് ഇവരെക്കൂടി ഉത്തരവാദികളാക്കി കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. സാങ്കേതികമായ എന്തെങ്കിലും നിയമലംഘനം നടന്നാൽ പോലും ഇവർ വ്യക്തിപരമായി ശിക്ഷിക്കപ്പെടാമെന്നത് സാമൂഹിക സേവന, സന്നദ്ധ പ്രവർത്തന രംഗത്തേക്ക് കടന്നുവരാൻ താല്പര്യപ്പെടുന്ന പ്രമുഖ വ്യക്തികളെയും വിദഗ്ധരെയും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ്.