വാഷിംഗ്ടൺ : അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ യു.എസ്. പൗരത്വം ലഭിക്കുന്ന ‘ജനനാവകാശ പൗരത്വത്തിന്’ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആർക്കും പൗരത്വം നൽകുന്ന കോടതി വിധി രാജ്യത്തിന് ദോഷകരമാണെന്ന് ട്രംപ് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിനായി ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നും നിയമനിർമ്മാണത്തിലൂടെ കോൺഗ്രസിന് ഇത് എളുപ്പത്തിൽ മറികടക്കാമെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാൽ, ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് എഴുതിയ വിധിയിൽ, ഈ അവകാശം മാറ്റാൻ ഭരണഘടനാ ഭേദഗതി തന്നെ അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ 14-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും പൗരത്വത്തിന് അവകാശമുണ്ടെന്ന് കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായോ താൽക്കാലികമായോ രാജ്യത്ത് താമസിക്കുന്നവരുടെ മക്കൾക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ട്രംപിന്റെ ഉത്തരവ്.
കോടതിയിലെ ആറ് ജഡ്ജിമാർ പൗരത്വ അവകാശത്തെ അനുകൂലിച്ചപ്പോൾ മൂന്ന് പേർ മാത്രമാണ് ട്രംപിന്റെ ഉത്തരവിനെ പിന്തുണച്ചത്. യു.എസ്. പൗരത്വ നിയമങ്ങളിലെ ലൂപ്പഹോളുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന ‘ബർത്ത് ടൂറിസം’ കർശനമായി നേരിടുമെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.