വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധി,കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേന്ദ്രസേനയുടെയും ഡല്‍ഹി പോലീസിന്റെയും അതിക്രമം അത്യന്തം പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ജനപ്രതിനിധികളെന്ന പരിഗണന നല്‍കാതെയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെസി വേണുഗോപാൽ, മന്ത്രി പിസി വിഷ്ണുനാഥ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍കുര്യക്കോസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കാനുള്ള അവകാശം ജനപ്രതിനിധികള്‍ക്കുണ്ട്. ബലപ്രയോഗത്തിലൂടെ അത് ഇല്ലാതാക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഭാവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. അതിനെ കൈയൂക്ക് കൊണ്ട് തകര്‍ക്കാമെന്ന് മോദി ഭരണകൂടം കരുതരുത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളെ മോദി ഭരണകൂടം ദുര്‍ബലപ്പെടുത്തുകയാണ്. ജനപ്രതിനിധികള്‍ക്കെതിരായ പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
നീറ്റ് -യുജി ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദനമാണ് കേന്ദ്രസേന കഴിഞ്ഞ ദിവസം നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ജനപ്രതിനിധികള്‍ക്ക് നേരെയുണ്ടായത്. പാര്‍ലമെന്റിനകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്.
നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിലും ഗുരുതര വീഴ്ചയിലും നടപടിയെടുക്കുന്നതിലെ അലംഭാവത്തിനുമെതിരെയാണ് രാജ്യത്തെ യുവജനത തെരുവിലിറങ്ങിയത്. അവരുടെ ആശങ്ക കേള്‍ക്കാനും അവരുമായി ചര്‍ച്ച നടത്താനും പ്രധാനമന്ത്രി തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
—-
മന്ത്രിക്കും എംപിമാര്‍ക്കുമെതിരായ അതിക്രമം;ജൂലൈ 22ന് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം
വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി,കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേന്ദ്രസേനയുടെയും ഡല്‍ഹി പോലീസിന്റെയും അതിക്രമത്തില്‍ പ്രതിഷേധിച്ച് ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.