പ്രചാരണത്തിലും അടിച്ചമര്‍ത്തലിലും മോദിയും പിണറായിയും ഒരുപോലെ: സുപ്രിയ ശ്രീനേറ്റ്

Spread the love

   

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിലും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിലും മോദി സ്റ്റെയില്‍ അനുകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ മോദിയാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ്. കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

രാജ്യം മുഴുവന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയാണ് മോദി പ്രചാരണം നടത്തുന്നത്. കേരളത്തില്‍ എവിടെ നോക്കിയാലും പിണറായി വിജയന്റെ ഫ്ളക്സ് ബോര്‍ഡുകളാണ് കാണുന്നത്. പ്രചാരണത്തില്‍ മാത്രമല്ല എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിലും മോദിയുടെ തനി പകര്‍പ്പാണ് പിണറായി വിജയന്‍. പ്രതിഷേധിക്കാനും സ്വന്തം അഭിപ്രായം തുറന്നു പറയാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. എന്നാല്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയും അവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയുമാണ് കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ചെയ്യുന്നത്.

മുഖ്യമന്ത്രിക്കെതിരെ കരിക്കൊടി കാണിച്ചവര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ആരോഗ്യമന്ത്രിക്കെരായ പ്രതിഷേധത്തെ രാഷ്ട്രീയ മുതലെടുപ്പിനായി വളച്ചൊടിച്ച് വധശ്രമത്തിന് കേസെടുത്തു. പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിന് എതിരാണ്. കേരളത്തിലെ ജനത ഇതെല്ലാം കാണുന്നുണ്ട്. ഇതിനെതിരായ ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പിണറായി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരെ വിധി എഴുതുന്ന കേരള ജനത യു.ഡി.എഫിനെ 100ല്‍ അധികം സീറ്റില്‍ വിജയിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എട്ടോളം കസ്റ്റഡി മരണങ്ങളാണ് കേരളത്തില്‍ നടന്നത്. ഇടതു സര്‍ക്കാര്‍ അവരുടെ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് വേണ്ടി പോലീസിനെ കയറൂരിവിട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പോലീസിന്റെ അഴിഞ്ഞാടാന്‍ വിടില്ലെന്നും സര്‍ക്കാര്‍ പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *