കൊച്ചി : സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷനും ലേക് ഷോർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് എച്ച്പിബി ആൻഡ് ജി.ഐ കാൻസർ സർജറി ഉച്ചകോടി സമാപിച്ചു.
ഉദരാശയം, കരൾ, പാൻക്രിയാസ്, പിത്തനാളി കാൻസർ ശസ്ത്രക്രിയാ രംഗത്തെ നൂതന ചികിത്സാ രീതികളും അറിവുകളും പങ്കുവെച്ച സമ്മേളനത്തിന്റെ അവസാന ദിനത്തിൽ കാൻസർ ചികിത്സാ രംഗത്തെ ഭാവി മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധേയമായി.
ഈ രംഗത്ത് നിർമ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പുതിയ സാധ്യതകളെക്കുറിച്ചും ഹൈദരാബാദ് എ.ഐ.ജി ആശുപത്രിയിലെ ഡോ. ജി.വി. റാവു വിശദീകരിച്ചു. വരും തലമുറയിലെ ശസ്ത്രക്രിയാ വിദഗ്ധർക്ക് അനിവാര്യമായ അടിസ്ഥാന നൈപുണ്യങ്ങളെയും പരിശീലനങ്ങളെയും കുറിച്ച് രാജ്യത്തെ പ്രമുഖ കീഹോൾ കാൻസർ സർജന്മാരായ ഡോ. ആർ.എ. ശാസ്ത്രി, ഡോ. ആദർശ് ചൗധരി എന്നിവർ സംസാരിച്ചു.
പെരിറ്റോണിയൽ, വൻകുടൽ കാൻസർ വിഭാഗങ്ങളിലെ നൂതന ശസ്ത്രക്രിയാ രീതികൾ സംബന്ധിച്ച പ്രബന്ധങ്ങളും രണ്ടാം ദിനത്തിൽ അവതരിപ്പിച്ചു. വൻകുടൽ കാൻസർ സർജറി രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് സിംഗപ്പൂരിൽ നിന്നുള്ള പ്രമുഖ സർജൻ ഡോ. ഫ്രാൻസിസ് ഷിയോ മുഖ്യ പ്രഭാഷണം നടത്തി. അർബുദ ശസ്ത്രക്രിയാ രംഗത്തെ ഗുണനിലവാര സൂചികകളെക്കുറിച്ച് സമ്മേളനത്തിന്റെ ഓർഗനൈസിംഗ് ചെയർമാൻ കൂടിയായ ഡോ. എച്ച്. രമേഷ് സംസാരിച്ചു.
സമ്മിറ്റിന്റെ ഭാഗമായി മികച്ച യുവ ലാപറോസ്കോപിക്ക് സർജന് സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷൻ നൽകിവരുന്ന ഏകലവ്യ പുരസ്കാരം പാറ്റ്ന എയിംസിലെ ഡോ. ബസന്ത് നാരായൻ സിങ്ങിന് ഫൗണ്ടേഷൻ സ്ഥാപകൻ പ്രൊഫ. ഡോ. ബൈജു സേനാധിപൻ സമ്മാനിച്ചു. സ്വർണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കൽ യൂണിവേഴ്സിറ്റി ഫെലോഷിപ്പും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. ആദർശ് ചൗധരി, ഡോ. പവനിന്ദ്ര ലാൽ, ഡോ. രാജ കലയരശൻ, ഡോ. അഭയ് ദാൽവി, ഡോ. പാർത്ഥസാരഥി എന്നിവരടങ്ങുന്ന പാനലാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
സമ്മേളനത്തിൽ കാൻസർ ശസ്ത്രക്രിയ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഡോ. ആദർശ് ചൗധരി, ഡോ. അനന്ദകൃഷ്ണൻ എൻ, ടോക്യോ മെഡിക്കൽ യൂണിവേഴ്സിറ്റി പ്രൊഫ. നാഗാകാവ യുയിച്ചി, സിംഗപ്പൂരിൽ നിന്നുള്ള ഡോ. ഫ്രാൻസിസ് ഷിയോ എന്നിവരെ ആദരിച്ചു. രണ്ട് ദിവസമായി നടന്ന ഉച്ചകോടിയിൽ ഇന്ത്യ, ജപ്പാൻ, നേപ്പാൾ, അമേരിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, യു.കെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.
PGS Sooraj