
ന്യൂഡൽഹി : മുതിർന്ന മാധ്യമപ്രവർത്തകനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുൻ ഡയറക്ടറുമായിരുന്ന എൻ.ആർ.എസ് ബാബുവിന്റെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അനുശോചിച്ചു. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ തിളക്കമാർന്ന ഒരു യുഗത്തിനാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ വിരാമമാകുന്നതെന്ന് വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിശകലന സ്വഭാവത്തോടെയും അന്വേഷണാത്മക സമീപനത്തോടെയും വാർത്തകളെ കണ്ടിരുന്ന എൻ.ആർ.എസ് ബാബു വ്യക്തിപരമായി അടുത്ത സുഹൃത്ത് കൂടിയായിരുന്നു. ഏത് വിഷയത്തെക്കുറിച്ചും എത്ര നേരം വേണമെങ്കിലും അദ്ദേഹത്തോട് സംസാരിക്കാൻ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ ചില അന്വേഷണാത്മക റിപ്പോർട്ടുകൾ കേരള രാഷ്ട്രീയത്തെപ്പോലും പിടിച്ചുകുലുക്കിയത് ഇന്നും ചരിത്രത്തിന്റെ ഭാഗമാണെന്നും വേണുഗോപാൽ ഓർത്തെടുത്തു.
കേരള കൗമുദിയിലും കലാകൗമുദിയിലും പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഹോണററി അംഗവുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ എന്ന നിലയിൽ പുതിയ മാധ്യമപ്രവർത്തകരെ വാർത്തെടുക്കുക വഴി വലിയൊരു പുതുതലമുറയെക്കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. എന്നും മനുഷ്യപക്ഷത്ത് നിന്ന് വാർത്തകളെ സമീപിച്ച അദ്ദേഹം, മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു.
മാധ്യമ പ്രവർത്തന മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് എൻ.ആർ.എസ് ബാബുവിന്റെ വേർപാട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രണാമം അർപ്പിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സി വേണുഗോപാൽ എം.പി അറിയിച്ചു.