തദ്ദേശ സ്ഥാപനങ്ങൾ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കണം – മുഖ്യമന്ത്രി

Spread the love

20 വീടുകൾക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സന്നദ്ധ സേനാംഗങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള പരിശീലനവും കിറ്റും നൽകണം. കൃത്യമായ ആശയവിനിമ നിർദ്ദേശങ്ങളും ഇവർക്ക് നൽകണം. പ്രളയമുണ്ടാവുകയും ക്യാമ്പുകളിലേയ്ക്ക് മാറുകയും ചെയ്യുകയാണെങ്കിൽ ആളുകൾക്ക് മാനസിക പിന്തുണ നൽകാൻ ആവശ്യമായ സേവനങ്ങളും ഉറപ്പു വരുത്തണം. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുടെ ഹെല്പ് ലൈനുകൾ വഴി ആ സേവനം ലഭ്യമാക്കണം. ‘ചെയിൻ കോൾ’ എന്ന പേരിൽ കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരിപാടിക്ക് കുടുംബശ്രീ രൂപം നൽകിയിട്ടുണ്ട്. എല്ലാ അയൽക്കൂട്ടങ്ങളിലെയും ഓരോ അംഗത്തെയും ഫോൺ ചെയ്ത് കോവിഡ് കാലത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കും. സഹായങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ലഭ്യമാക്കുകയും ചെയ്യും. നാല് ലക്ഷത്തോളം കുടുംബങ്ങളെ ഇതുവരെ നേരിട്ട് വിളിച്ച് ബോധവൽക്കരണം നടത്തി.
ഗൃഹപരിചരണം എങ്ങനെ കാര്യക്ഷമമാക്കാം, ക്വാറൻറൈൻ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങി 15ലേറെ വിഷയങ്ങളിൽ വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ക്ലാസ്സുകളും കുടുംബശ്രീ അംഗങ്ങൾക്കായി നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയോജനത്തോടെ നടത്തുന്ന ഈ ക്ലാസ്സുകൾ താഴേത്തട്ടിലുള്ള ബോധവത്ക്കരണത്തിന് ഏറെ സഹായകമാകും.
കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ശക്തി ഉപയോഗിച്ച് ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ റിസോഴ്സ് പേഴ്സൺമാരുടെ പൂൾ രൂപീകരിച്ച് ഒരു ബൃഹത് ക്യാമ്പെയ്ൻ കൂടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യും. കേരളത്തിലെ 1063 ജനകീയ ഹോട്ടലുകളിലൂടെ ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ പേർക്ക് പൊതിച്ചോർ നൽകുന്നുണ്ട്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ മൂവായിരത്തോളം എം.എസ്.ഡബ്ളിയു വിദ്യാർത്ഥികളും അവരുടെ അധ്യാപകരും സന്നദ്ധ സംഘടനകളും കുടുംബശ്രീയും നടത്തുന്ന സ്പെഷൽ സ്‌കൂളുകളും ഈ പദ്ധതി ഏകോപിപ്പിക്കും. ബ്ലോക്ക് തലത്തിൽ വിദ്യാഭ്യാസ വകുപ്പിൻറെ ബിആർസികളും ജില്ലാതലത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ നീതി വകുപ്പും പദ്ധതി നിർവഹണം നടത്തും.
തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലെ വാർറൂം കേന്ദ്രീകരിച്ച് തന്നെയാവും ഇതിൻറെയും എകോപനം. വിവിധ ഭിന്നശേഷി അവകാശ സംഘടനകളും സ്പെഷൽ എഡ്യുക്കേഷൻ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *