ലത്തീന്‍ അസാധാരണ കുര്‍ബാനക്രമത്തിന് രൂപതാമെത്രാന്റെ അനുമതി വേണം: മാര്‍പാപ്പയുടെ പുതിയ മാര്‍ഗ്ഗനിര്‍ദേശം

Picture

വത്തിക്കാന്‍ സിറ്റി: ലത്തീന്‍ റീത്തിലെ ‘അസാധാരണ കുര്‍ബാനക്രമ’ത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു മുന്‍പ് രൂപതാ മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണമെന്നു പുതിയ മാര്‍ഗനിര്‍ദേശം. ലത്തീന്‍ ഭാഷയിലുള്ള 1962ലെ റോമന്‍ മിസല്‍ അനുസരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ആ റീത്തിലെ വൈദികര്‍ക്കും അനുമതി നല്‍കികൊണ്ട് 2007ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ അനുമതിയാണ് ജൂലൈ 16ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ ‘പാരമ്പര്യത്തിന്റെ സംരക്ഷകര്‍’ എന്ന രേഖയിലൂടെ പിന്‍വലിച്ചത്.

ബനഡിക്ട് പാപ്പായുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിക്കാനാകാത്തതുകൊണ്ടാണ് പുതിയ തീരുമാനം. മെത്രാന്മാര്‍ക്കാണ് രൂപതയില്‍ എവിടെയൊക്കെ പുരാതന രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാം എന്നു തീരുമാനിക്കാനുള്ള അധികാരം. അതുപോലെ തുടര്‍ന്ന് അര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തുന്നതും മെത്രാനായിരിക്കും.

1570 മുതല്‍ 1962 വരെ ലത്തീന്‍ സഭയില്‍ നിലവിലിരുന്ന ഈ കുര്‍ബാനക്രമം ത്രെന്തോസ് സൂനഹദോസിന്റെ (1545- 1563) താത്പര്യപ്രകാരം പുരാതനക്രമങ്ങള്‍ ആധാരമാക്കി രൂപപ്പെടുത്തിയതാണ്. ആരാധനക്രമങ്ങള്‍ പ്രാദേശികഭാഷയിലാക്കാനുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ (1962- 1965) നിശ്ചയപ്രകാരമാണ് ലത്തീന്‍ ഭാഷയിലുള്ള കുര്‍ബാനക്രമം ഉപയോഗത്തിലില്ലാതായത്

Leave Comment