കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി. നിയമനം ,വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മൗനം കുറ്റസമ്മതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ഇന്നു (14.12.2021) ന് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മൗനം കുറ്റസമ്മതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഈ സാഹചര്യത്തില്‍ മന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ല. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി

എഴുതിവാങ്ങണം. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന ഇ.പി .ജയരാജനും, കെ.ടി. ജലീലിനും രാജിവയ്‌ക്കേണ്ടി വന്ന സമാന സാഹചര്യമാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും അത്തരമൊരു കുരുക്കിലാണ് പെട്ടിരിക്കുന്നത്.
കത്തെഴുതിയതിലൂടെ സ്വജനപക്ഷപാതവും, അഴിമതിയും വ്യക്തമായിരിക്കുകയാണ്. ഗുരുതരമായ കൃത്യവിലോപമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഇക്കാര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉടന്‍ തന്നെ ലോകായുക്തയെ സമീപിക്കും. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ജോര്‍ജ്ജ് പൂന്തോട്ടത്തിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗവര്‍ണര്‍ തന്നെ ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചിട്ടുണ്ട്. നിയമം മറികടന്ന് തനിക്ക് ഇല്ലാത്ത അധികാരം വിനിയോഗിച്ച് മന്ത്രി ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയതിലൂടെ മന്ത്രി നേരിട്ട് തന്നെ എല്ലാ കള്ളകളികള്‍ക്കും കൂട്ടു നിന്നു എന്ന് വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു.

Leave Comment