മന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമം വിലപ്പോകില്ല: കെ.സുധാകരന്‍ എംപി

Spread the love

കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കോടതിവിധി ചൂണ്ടിക്കാട്ടി അധികാരദുര്‍വിനിയോഗം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വിസി നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടാം തിയതി നടന്ന വാദത്തിന് ശേഷമാണ് കേസ് വിധിപറയാന്‍ മാറ്റിയത്. അതിന് ശേഷമാണ് വിസി നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണ്ണര്‍ തുറന്ന് സമ്മതിക്കുകയും പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണ്ണര്‍ക്കെഴുതിയ രണ്ടു കത്തുകള്‍ പുറത്തുവരുകയും ചെയ്തത്.ഗവര്‍ണ്ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നിര്‍ഭാഗ്യവശാല്‍ കോടതി പരിഗണിച്ചതുമില്ല. കൂടാതെ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയാണ്.ഇത്തരം ഒരു സാഹചര്യത്തിലുണ്ടായ വിധിയുടെ പശ്ചാത്തലത്തില്‍ ചട്ടവിരുദ്ധമായി നടത്തിയ നിയമനത്തെ വെള്ളപൂശാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ വിസിയുടെ അടക്കം നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നാണ് മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍ ഈ അവകാശവാദം പൊളിക്കുന്നതാണ് മന്ത്രിയുടെ കത്തുകള്‍. സര്‍വകലാശാലയുടെ നിയമനങ്ങളില്‍ സര്‍ക്കാരിനോ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിക്കും ഇടപെടാന്‍ അധികാരമില്ല. ഇതുമറികടന്ന് എന്തിനാണ് മന്ത്രി ഇടപെട്ടത്. ഇല്ലാത്ത അധികാരമാണ് മന്ത്രി പ്രയോഗിച്ചതെന്ന് അക്കാദമിക് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതവും ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവുമാണ്.

പുറത്തുവന്ന രേഖകകളുടെ വെളിച്ചത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല. ക്രമവിരുദ്ധമായി ഇടപെട്ടില്ലെങ്കില്‍ ഇരുവരും എന്തിനെയാണ് ഭയക്കുന്നത്. സര്‍വകലാശാലകളിലെ അധ്യാപക നിയമനം മുഴുവന്‍ പാര്‍ട്ടിക്ക് പിടിച്ചെടുക്കാനാണ് നാലാംകിട ആളുകളെ ഇടതുപക്ഷം വിസിയാക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ ബന്ധുമിത്രാദികളാണ് ഇതിന്റെ ഗുണഭോക്താക്കാള്‍. സര്‍വകലാശാലകളിലെ അധ്യാപക നിയമനം അടിയന്തരമായി പിഎസ്സിക്കു വിടുക എന്നതാണ് ഇതിനുള്ള പ്രതിവിധിയെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *