ഫൊക്കാന ‘ഭാഷക്കൊരു ഡോളർ’ അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല വിഞ്ജാപനമിറക്കി

Spread the love

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സർവകലാശാല വിഞ്ജാപനമിറക്കി. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്.ഡി. (ഗവേഷണ) പ്രബന്ധത്തിനാണ് പുരസ്‌കാരം നൽകുന്നത്. 2017 ഡിസംബർ ഒന്നു മുതൽ 2019 നവംബർ ഡിസംബർ വരെയും 2019 ഡിസംബർ ഒന്നു മുതൽ 2021 നവംബർ 30 വരെയുമുള്ള കാലയളവിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്നും മലയാളത്തിൽ പി.എച്ച്.ഡി. ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. അവസാന തിയതി ജനുവരി 29 അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. അപേക്ഷകൾ അയക്കേണ്ട വിലാസം: രെജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം- 695034.

ലോകത്തിലെ തന്നെ ആദ്യത്തെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക( ഫൊക്കാന) യുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷയുടെ പരിപോഷണത്തിനായി 1991 ലാണ് ഭാഷക്കൊരു ഡോളർ എന്ന അഭിമാന പദ്ധതി ആരംഭിച്ചത്. 1991ൽ വാഷിംഗ്‌ടൺ ഡി.സി.യിൽ നടന്ന കൺവെൻഷനിൽ അന്നത്തെ ഫൊക്കാന പ്രസിഡണ്ട് പാർത്ഥസാരഥിപിള്ളയാണ് ഭാഷക്കൊരു ഡോളർ എന്ന പദ്ധതി നടപ്പിൽ വരുത്തിയത്. അദ്ദേഹത്തോടൊപ്പം വാഷിംഗ്‌ടൺ ഡി.സിയിൽ നിന്നു തന്നെയുള്ള ഫൊക്കാനയുടെ മറ്റൊരു മുതിർന്ന നേതാവ് പരേതനായ സണ്ണി വൈക്ലിഫ്, ഫൊക്കാനയുടെ മറ്റൊരു നേതാവും സാഹിത്യകാരനും ലോക പ്രശസ്ത ഡോക്ടറുമായ ഡോ. എം.വി. പിള്ള എന്നിവർ ചേർന്ന് രൂപം നൽകിയ ഭാഷക്കൊരു ഡോളർ പദ്ധതിയെ അമേരിക്കൻ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

കേരള സർവകലാശാലയിൽ മലയാളത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികളുടെ മികച്ച മലയാളം പ്രബന്ധങ്ങളായിരുന്നു തുടക്കത്തിൽ അവാർഡിന് പരിഗണിച്ചിരുന്നത്. പിന്നീട് കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ഗവേഷണം നടത്തുന്ന വിദ്യാർത്ഥികളെയും അവാർഡിന്റെ പരിധിയിൽ കൊണ്ടുവന്നു. അപേക്ഷ ക്ഷണിക്കുന്നതും മൂല്യനിർണയം നടത്തി വിജയിയെ പ്രഖ്യാപിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ അവാർഡ് നടപടിക്രമങ്ങളും കേരള സർവകലാശാല നേരിട്ടാണ് നടത്തുന്നത്. അവാർഡ് തുകയും പ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള മുഴുവൻ ചെലവും ഫൊക്കാന വഹിക്കും. കൂടാതെ അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചുള്ള ചെലവുകളും വഹിക്കുന്നത് ഫൊക്കാനായാണ്.

കേരളത്തിലെ ഏറ്റവും മികച്ച മലയാളം ഗവേഷണ പ്രബന്ധത്തിന് 50,000 രൂപയാണ് രണ്ടു വർഷം കൂടുമ്പോൾ നൽകിവരുന്നത്. രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനിൽ വച്ചാണ് അവാർഡുകൾ നൽകാറുള്ളത്. എന്നാൽ 2017 ഡിസംബർ ഒന്നു മുതൽ 2019 നവംബർ ഡിസംബർ വരെ പ്രസിദ്ധീകരിച്ച മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഭാഷ ക്കൊരു ഡോളർ പുരസ്‌കാരം കോവിഡ് മഹാമാരി മൂലം നൽകാൻ കഴിഞ്ഞില്ല. ഇത്തവണ രണ്ട് അവാർഡുകളും ഒരുമിച്ചു തന്നെ നൽകാനാണ് തീരുമാനിച്ചതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്‌, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

കേരളത്തിൽ വ്യാപകമായി വർധിച്ചു വരുന്ന കോവിഡ് മഹാമാരിയുടെ വകഭേദമായ ഒമിക്രോൺ വ്യാപന ശേഷി കുറയുകയും മറ്റു തടസങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുകയും ചെയ്താൽ ഫെബ്രുവരി 26ന് തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൽ നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനിൽ വച്ച് നിരവധി വിശിഷ്ട്ട അതിഥികളുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്‌ വ്യ്കതമാക്കി.

ഫൊക്കാനയുടെ അഭിമാന പദ്ധതിയായി രണ്ടു വർഷം കൂടുമ്പോൾ നൽകി വരാറുള്ള ഭാഷക്കൊരു ഡോളർ അവാർഡിൽ മുടക്കം വരാൻ ആഗ്രഹിക്കുന്നില്ലെന്നും 2017 ഡിസംബർ ഒന്നു മുതൽ 2019 നവംബർ ഡിസംബർ വരെ മികച്ച മലയാള ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരെ അവഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അവർക്കുള്ള അംഗീകാരം കൂടി ഇത്തവണത്തെ കൺവെൻഷനിൽ വച്ച് നൽകുമെന്നും കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് തടത്തിൽ

Author

Leave a Reply

Your email address will not be published. Required fields are marked *