സ്ത്രീപക്ഷ നവകേരളത്തിനായി കൈകോര്‍ത്ത് ക്രൈംമാപ്പിംഗ് പ്രവര്‍ത്തനവുമായി കുടുംബശ്രീ രംഗത്ത്

Spread the love

പത്തനംതിട്ട: ഏഴ് തരത്തിലെ കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ച് ക്രൈംമാപ്പിംഗ് പദ്ധതി നടത്താന്‍ കുടുംബശ്രീ ഒരുങ്ങുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സ്ത്രീപക്ഷ നവകേരളത്തിനായി കുടുംബശ്രീ നടപ്പിലാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. കുറ്റകൃത്യങ്ങള്‍ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യതാ കേന്ദ്രങ്ങളെ കണ്ടെത്താന്‍ പദ്ധതിയിലൂടെ കഴിയും. തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങളായ നെടുമ്പ്രം, കൊറ്റനാട്, പുറമറ്റം, നാരങ്ങാനം, സീതത്തോട്, തണ്ണിത്തോട്, പള്ളിക്കല്‍, തുമ്പമണ്‍ എന്നീ പ്രദേശങ്ങളിലാണ് ക്രൈംമാപ്പിംഗ് ആദ്യഘട്ടത്തില്‍ തുടക്കമാകുന്നത്. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം-വീടിനുള്ളിലും, വീടിനുപുറത്തും, സാമൂഹികം, വാചികം തുടങ്ങിയ ഏഴ്തരം വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. കുറ്റകൃത്യ രീതിയില്‍ വിശകലനം ചെയ്യുന്നതിന് വിദഗ്ദര്‍ സ്വീകരിക്കുന്ന ക്രൈംമാപ്പിംഗില്‍ പങ്കാളിയാകുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലം, സന്ദര്‍ഭം എന്നിവ കണ്ടെത്തി ആ സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായാണ് പരിപാടി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ വിശദമായ സര്‍വ്വേ നടത്തുവാനായി പരിശീലകരുടെ തയ്യാറെടുപ്പുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. തുടക്കത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങളുടെ രേഖപ്പെടുത്തല്‍ നടത്തുന്നത്. സ്ത്രീകളായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വ്വേയില്‍ പങ്കെടുക്കുക. തുടര്‍ന്ന് വിവരങ്ങളുടെ ക്രോഡീകരിച്ച് തദ്ദേശസ്ഥാപനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയും. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹായവും നേടും. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം ഗാര്‍ഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സ്ത്രീകള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.

Author