അധ്യാപകരെ ജൻഡർ വ്യത്യാസങ്ങളില്ലാതെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യണം: ബാലാവകാശ കമ്മീഷൻ

Spread the love

ജൻഡർ വ്യത്യാസങ്ങളില്ലാതെ അധ്യാപകരെ ടീച്ചർ എന്നു അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാൻ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. ഈ നിർദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നവസമൂഹ നിർമ്മിതിക്ക് നേതൃത്വം നൽകുന്നവരും നന്മയുളള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചർമാർ. അതിനാൽ സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ അതിന്റെ സങ്കൽപ്പത്തിനോ തുല്യമാകുന്നില്ല. ടീച്ചർ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ ഒരു സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്‌നേഹപൂർണമായ ഇടപെടലിലൂടെ ഉയരങ്ങൾ കീഴടക്കാനുളള പ്രചോദനം നൽകാനും എല്ലാ ടീച്ചർമാരും സേവന സന്നദ്ധരായി മാറണം. ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മീഷനുകൾ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മീഷൻ ശുപാർശകൾ പുറപ്പെടുവിച്ചത്. ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ട് മാസത്തിനകം ലഭ്യമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Author