പിന്‍വാതിലിലൂടെ പിണറായി സര്‍ക്കാര്‍ നിയമിച്ചത് പതിനായിരക്കണക്കിനു പേരെ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം. (10/10/2024)

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വകുപ്പുകള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം; പിന്‍വാതിലിലൂടെ പിണറായി സര്‍ക്കാര്‍ നിയമിച്ചത് പതിനായിരക്കണക്കിനു പേരെ; രാഷ്ട്രീയ ദുഷ്ടലാക്കോടെ സ്വന്തക്കാരെ തിരുകിക്കയറ്റുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം; ഒന്നാം റാങ്കുകാരന് പോലും ജോലി നല്‍കാത്ത നിങ്ങള്‍ എന്ത് തൊഴിലാണ് നല്‍കുന്നത്?

കഴിഞ്ഞ മൂന്നു ദിവസവും പൊതുജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം കൊണ്ടു വന്നതെന്നും ഇന്ന് പൊതുവായ കാര്യം കൊണ്ടു വന്നെന്നുമാണ് ധനകാര്യമന്ത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ മൂന്നു ദിവസവും നാട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത വിഷയത്തില്‍ നിങ്ങള്‍ എന്തനാണ് മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തിയത്? എന്നിട്ട് പൊതുജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയം കൊണ്ടു വന്നപ്പോള്‍ ചര്‍ച്ചയില്ല. മന്ത്രി തന്നെ സര്‍ക്കാരിന്റെ നിലപാടിനെ പരിഹാസ്യമാക്കിയിരിക്കുകയാണ്.

ജാര്‍ഖണ്ഡില്‍ നിന്നും ഹരിയാനയില്‍ നിന്നും, ബംഗാളിനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല, പത്ത് ഇരുപത് ലക്ഷം പേര്‍ കേരളത്തിലേക്ക് വരികയാണെന്നും കേരളം തൊഴിലിന്റെ പറുദീസയാണെന്നും മിനി ഗള്‍ഫ് ആണെന്നുമാണ് മന്ത്രി പറഞ്ഞത്. ഇവിടെ സാമ്പത്തികനില ഭദ്രമാണ്. ഇവിടുത്തെ തൊഴില്‍ മേഖലയും ഭദ്രമാണ്. ആരാണ് ഇതു പറയുന്നത്? കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി! കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നു പറഞ്ഞാല്‍ നിങ്ങളുടെ കൂടെ ഇരിക്കുന്ന മന്ത്രിമാര്‍, പുറത്തു കാണിച്ചില്ലെങ്കിലും ഉള്ളിലെങ്കിലും പരിഹസിച്ച് ചിരിക്കും. അഞ്ച് ലക്ഷത്തിന് മീതെയുള്ള ചെക്കുകള്‍ ട്രഷറിയില്‍ മാറില്ല.

അപ്പോള്‍ നമ്മള്‍ വിചാരിക്കും അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്കുകള്‍ മാറുമെന്ന്. അതും മാറില്ല, അത് വാങ്ങി വയ്ക്കും. പഞ്ചായത്തില്‍ പുല്ലുവെട്ടിയാല്‍ കാശ് കൊടുക്കാന്‍ ഇല്ലാത്തവരാണ് സാമ്പത്തിക നില ഭദ്രമാണെന്നു പറയുന്നത്. സാമ്പത്തിക നില ഭദ്രമാണെങ്കില്‍ വകുപ്പ് മന്ത്രിമാര്‍ അവരവരുടെ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് പോസ്റ്റ് ക്രിയേറ്റ് ചെയ്യാന്‍ നല്‍കിയ ശിപാര്‍ശയില്‍ ധനവകുപ്പ് തീരുമാനം എടുക്കാത്തത് എന്തുകൊണ്ടാണ്? ആശുപത്രികളില്‍ പോലും ആവശ്യത്തിന് സ്റ്റാഫുകളില്ല. പത്ത് നിലയും പതിനൊന്നു നിലയുമുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ലിഫ്റ്റില്‍ കുട്ടികള്‍ കളിക്കുകയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. കെട്ടിടമുണ്ടായാലും ലിഫ്റ്റില്‍ കളിച്ചാലും മതിയോ? അവിടെ ടീച്ചേഴ്‌സിന്റെ പോസ്റ്റ് വേക്കന്റായി കിടക്കുന്നു. നിങ്ങള്‍ മനപൂര്‍വമായി നിയമനം വൈകിപ്പിച്ചു. ഡഫറന്‍ഷ്യലി ഏബിള്‍ഡായ ആളുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി വന്നിട്ടും ആ വിധിയുടെ പേര് പറഞ്ഞ് നിങ്ങള്‍ വീണ്ടും വൈകിപ്പിച്ചു. സ്‌കൂളുകളില്‍ അധ്യാപകരില്ല. വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സ്റ്റാഫ് ഫിക്‌സേഷന്‍ നടക്കുന്നില്ല. ആശുപത്രികളില്‍ രോഗികളും വിദ്യാലയങ്ങളില്‍ കുട്ടികളുമില്ല. എന്നാല്‍ ആവശ്യമായ സ്റ്റാഫുകളില്ല. വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് നിങ്ങള്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധനകാര്യവകുപ്പില്‍ ഈ വര്‍ഷം 27 പേര്‍ റിട്ടയര്‍ ചെയ്തിട്ടും പത്തു പേരുടെ വേക്കന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി 17 പേര്‍ പുകയായി. അവരുടെ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പല പഞ്ചായത്തുകളിലും ജീവനക്കാരില്ല. പല പഞ്ചായത്തിലും സെക്രട്ടറിമാരും എന്‍ജിനീയര്‍മാരും ഇല്ല. പൊലീസില്‍ 87 പേര്‍ ആത്മഹത്യ ചെയ്ത കാര്യം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ ജോലി സമ്മര്‍ദ്ദം കുറയ്ക്കുമെന്നും വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ട് ചെയ്‌തോ? സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ റാങ്ക് ലിസ്റ്റ് വന്ന് 7 മാസമായിട്ടും ഒന്നാം റാങ്കുകാരന് പോലും നിയമനം നല്‍കിയിട്ടില്ല. എന്നിട്ടാണ് അടുത്ത ലിസ്റ്റിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. പരീക്ഷയും അഭിമുഖവും ഉള്‍പ്പെടെ അഞ്ച് കടമ്പകള്‍ കടന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. എന്നിട്ടും ഒന്നാം റാങ്കുകാരന് പോലും ജോലി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്ത് തൊഴിലാണ് നല്‍കുന്നത്? കുട്ടികള്‍ സമരം ചെയ്യുന്നതിനെ പരിഹസിക്കുകയാണോ വേണ്ടത്. നേരത്തെ സമരം നടന്നപ്പോള്‍ വലിയ ലിസ്റ്റ് വരുന്നതാണ് പ്രശ്‌നമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ലിസ്റ്റ് പത്തില്‍ ഒന്നാക്കിയിട്ടും ഒരാള്‍ക്ക് പോലും നിയമനം നല്‍കാന്‍ സാധിക്കുന്നില്ല. അതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നത്? എന്നിട്ടാണ് തമിഴ്‌നാട്ടിലെയും ജാര്‍ഖണ്ഡിലയും ഹരിയാനയിലെയും പഞ്ചാബിലെയും കാര്യങ്ങള്‍ പറയുന്നത്. പഞ്ചാബ് ഒരു കാര്‍ഷിക സംസ്ഥാനമാണ്. അവിടെയുള്ള മഹാഭൂരിപക്ഷവും കൃഷി ചെയ്തു ജീവിക്കുന്നവരാണ്. ഇവിടെ അതിനുള്ള നിവൃത്തിയുണ്ടോ? എന്നിട്ടാണ് പഞ്ചാബുമായി താരതമ്യം ചെയ്യുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ 47000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 23000 ആയി. വാട്ടര്‍ അതോറിട്ടിയിലും വൈദ്യുതി ബോര്‍ഡിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. നിരവധി ദശാബ്ദമായി കേരളത്തില്‍ ഉണ്ടായിരുന്ന തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഹോള്‍സെയില്‍, റീടെയില്‍ ബിസിനസുകള്‍ പോയി ക്ലൗഡ് ബിസിനസിലേക്ക് മാറി. കേരളത്തിലെ ബിസിനസ് എത്രമാത്രം കുറഞ്ഞിട്ടുണ്ട്. ജി.എസ്.ടി കുറഞ്ഞില്ലേ? എന്തെങ്കിലും പഠനം ധനവകുപ്പ് നടത്തിയിട്ടുണ്ടോ? ലേബര്‍ ഡിമാന്‍ഡ് ഫംഗ്ഷന്‍ സൂചിക സര്‍ക്കാര്‍ പരിശോധിക്കണം. തൊഴിലവസരങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുകയാണ്. പരിതാപകരമായ അവസ്ഥയാണ്. കാലം മാറിയിട്ടും നമ്മള്‍ മാറുന്നില്ല. എല്ലാ മേഖലയിലും തൊഴില്‍ സാധ്യതകള്‍ ഇല്ലാതാകുകയാണ്. കയര്‍, കശുവണ്ടി മേഖലകള്‍ ഇല്ലാതായി. ഇതെല്ലാം കൂടിയാണ് ഞങ്ങള്‍ പറഞ്ഞത്. അല്ലാതെ പി.എസ്.സി മാത്രമല്ല. റബര്‍ കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറി.

പി.എസ്.സി ഏറ്റവും നന്നായി പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. അതും പറഞ്ഞുകൊണ്ട് ഇരുന്നാല്‍ മതിയോ? എല്ലാ ഭദ്രമാണെന്നു പറഞ്ഞാല്‍ മതിയോ. സാമ്പത്തികനില ഭദ്രമാണെന്നു പറയുന്ന മന്ത്രി എന്തും ഭദ്രമാണെന്നു പറയും. അത് കേട്ടതോടെ ഞാന്‍ തകര്‍ന്നു പോയി. എവിടെയാണ് കേരളത്തില്‍

തൊഴിലുള്ളത്? എല്ലാ തൊഴില്‍ മേഖലകളും മാറുകയാണ്. ലോബര്‍ ഇക്കണോമിക്‌സ് എന്ന സംവിധാനത്തെ കുറിച്ച് ധനകാര്യ വകുപ്പ് പഠിക്കണം. ലേബര്‍ മാര്‍ക്കറ്റില്‍ എന്തു സംഭവിക്കുന്നുവെന്നും അറിയണം. 2016-ലെ നിങ്ങളുടെ പ്രകടനപത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും 2021-ല്‍ 40 ലക്ഷം പേര്‍ക്കും തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു. എന്നിട്ട് എല്ലാം നടത്തി. അറുനൂറില്‍ അഞ്ഞൂറ്റി എഴുപതും നടത്തിയ കൂട്ടിലുള്ളതാണ് ഇതും. ഒരു തൊഴിലും കൊടുത്തിയിട്ടില്ല. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വെയെ തള്ളിപ്പറഞ്ഞിട്ട് കാര്യമില്ല. 59 വയസുവരെയുള്ളവരുടെ കാര്യത്തിലും കേരളം തന്നെയാണ് ഒന്നാമത്. സര്‍വെയെ തള്ളിപ്പറഞ്ഞിട്ട് കാര്യമില്ല.

എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. സെന്റര്‍ ഫോര്‍ മനേജ്‌മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന് നിയമന അധികാരമില്ല. അവരും പത്രപരസ്യം നല്‍കിയ നിയമനം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനം 558 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. സോഷ്യല്‍ ജസ്റ്റിസ് 874 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി. ധനവകുപ്പില്‍ 246 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. വിവിധ വകുപ്പുകളില്‍ ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ നിങ്ങള്‍ നോക്കുകുത്തികളാക്കി. പിന്‍വാതില്‍ നിയമനങ്ങളിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണമാണ് നിങ്ങള്‍ അട്ടിമറിക്കുന്നത്. ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയെ പോലും ലംഘിച്ചാണ് പിന്‍വാതില്‍ നിയമനം നടത്തുന്നത്. നിങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് പിരിച്ചു വിട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകളെ പിന്‍വാതിലിലൂടെ നിയമിക്ക്. പതിനായിരക്കണക്കിനു പേരെയാണ് നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പിന്‍വാതിലിലൂടെ നിയമിച്ചത്. അതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ ദുഷ്ടലാക്കോടെ നിങ്ങള്‍ സ്വന്തക്കാരെ തിരുകിക്കയറ്റി നിങ്ങള്‍ പാവപ്പെട്ട ചെറുപ്പക്കാരുടെ തൊഴില്‍ അവസരങ്ങളാണ് ഇല്ലാതാക്കുന്നത്.

കേരളത്തിന്റെ തൊഴിലിടങ്ങള്‍ ഇല്ലാതാകുകയാണ്. കഴിഞ്ഞ വര്‍ഷം പോയതിന്റെ ഇരട്ടി കുട്ടികളാണ് വിദേശത്തേക്ക് പോയത്. കേരളം തൊഴില്‍ സാധ്യതയില്ലാത്ത ഇടമായി തകര്‍ന്നു പോകുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ആ വിഷയത്തില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. അതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *