യുഡിഎഫ് നേടിയത് ഐതിഹാസിക വിജയം, പിന്നിലെ ചാലക ശക്തി രാഹുല്‍ ഗാന്ധി, അഞ്ച് ഗാരന്റികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും : രമേശ് ചെന്നിത്തല

Spread the love

കെപിസിസി ഓഫീസില്‍ രമേശ് ചെന്നിത്തല നടത്തിയ പത്ര സമ്മേളനം.

             

യുഡിഎഫിന് ഐതിഹാസിക വിജയം നല്‍കിയ കേരളത്തിലെ ജനങ്ങളോട് നിയമസഭാ തെരെഞ്ഞെടുപ്പു പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.. ഈ വിജയം ഒരു ചരിത്രപരമായ അനിവാര്യതയായിരുന്നു എന്നാണ് തെളിയിക്കുന്നത്. കേരള ജനത കഴിഞ്ഞ പത്ത് വര്‍ഷം അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും കണക്കിലെടുത്തുകൊണ്ട് നടത്തിയ ഒരു ജനവിധിയാണിത്.

ഇതു ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നു. ഈ ജനവിധിയെ ആദരവോടെയും ബഹുമാനത്തോടും ഞങ്ങള്‍ കാണുന്നു. ഒരു കാര്യം വളരെ വ്യക്തമാണ്. കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കന്മാരും ഒരു മനസ്സോടെയാണ് ഈ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത്. പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ കേരളത്തിലുടനീളം സഞ്ചരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തിയ ഒരു വ്യക്തി എന്ന നിലയില്‍ 100 സീറ്റ് കിട്ടുമെന്ന് ആദ്യം മുതലെ ഉറപ്പിച്ചിരുന്നു.

100 സീറ്റിലേക്ക് എത്തുമെന്ന് പറഞ്ഞപ്പോള്‍ പലരും അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പറഞ്ഞത് എല്‍ഡിഎഫിന് അതിലും മേലെ കിട്ടുമെന്നാണ്. പത്ത് വര്‍ഷക്കാലത്തെ ഇടതുമുന്നണിയുടെ ദുര്‍ഭരണം, ഓരോ തിരഞ്ഞെടുപ്പിലും ഉണ്ടായ പരാജയം, അതൊന്നും ഗവണ്‍മെന്റിന്റെ വിധിയെഴുത്തല്ല എന്നാണ് മുഖ്യമന്ത്രി യും പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്.

്. ഒരു പാര്‍ട്ടി എന്ന നിലയില്‍ സിപിഎം ഗുരുതരമായ ജീര്‍ണ്ണത നേരിടുന്നു എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നവര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമായ ആളുകളും ധാരാളം യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്.
ഒരുകാലത്തുമുണ്ടാകാത്ത നിലയിലായിരുന്നു സിപിഎം നേതാക്കന്മാര്‍ യുഡിഎഫിലേക്ക് വരാനുള്ള താല്‍പ്പര്യം കാണിച്ചത്. ആയിഷ പോറ്റിയിലാണ് ആദ്യം തുടങ്ങിയത്. ആയിഷ പോറ്റിയെ പോലെ സമ്മതയായ ഒരു രാഷ്ട്രീയ നേതാവ്, അവര്‍ സിപിഎമ്മില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയുണ്ടായി. അതുകഴിഞ്ഞപ്പോള്‍ ആലപ്പുഴ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത ത്യാഗധനനായ, അഴിമതിരഹിതനായ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചു.

പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിച്ച പാര്‍ട്ടി നേതൃത്വത്തിനും അവിടുത്തെ എംഎല്‍എയ്ക്കും എതിരെ സംസാരിച്ച കുഞ്ഞിക്കൃഷ്ണനെ ഒരു നോട്ടീസ് പോലും കൊടുക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരിക്കുകയാണ്. തളിപ്പറമ്പില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജീര്‍ണ്ണതയ്‌ക്കെതിരായി ശബ്ദമുയര്‍ത്താന്‍ ആരുമുണ്ടായില്ല. പണ്ടൊക്കെ സിപിഐക്കാര്‍ ശബ്ദമുയര്‍ത്തും. കാനം രാജേന്ദ്രനും വെളിയം ഭാര്‍ഗ്ഗവനും ഉള്ളപ്പോള്‍ സിപിഐ പറയും. ഇപ്പോള്‍ അതുമില്ല. അപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കാലാകാലങ്ങളായി വോട്ട് ചെയ്തിരുന്ന നല്ലൊരു ജനവിഭാഗം ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു. അവരോടും ഞാന്‍ നന്ദി പറയുന്നു. ഇത് ഭരണവിരുദ്ധ വികാരം കൊണ്ട് മാത്രം ഉണ്ടായ ഒരു വിജയമായിട്ട് ഞാന്‍ കാണുന്നില്ല.

ഈ വിജയത്തിന്റെ പിന്നില്‍ ഏറ്റവും ശക്തമായി ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രാഹുല്‍ ഗാന്ധിയാണ്. ഞങ്ങളുടെ നേതാക്കന്മാരെ മുഴുവന്‍ ദില്ലിയില്‍ വിളിച്ചുവരുത്തി ജയിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്ത് ഒരു ടീമായി, ഒരു ടീം യുഡിഎഫായി പ്രവര്‍ത്തിക്കാനും പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും ഒക്കെ നേതൃത്വം ഞങ്ങള്‍ക്ക് നല്‍കിയത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെജിയുമാണ്. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. സോണിയ ഗാന്ധിയുടെ അനുഗ്രഹമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഈ അഞ്ച് ഗ്യാരന്റികളും സമയബന്ധിതമായി ഞങ്ങള്‍ പൂര്‍ത്തീകരിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളം മുഴുവന്‍ നടത്തിയ പ്രചാരണം, പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു, വലിയ പ്രയോജനമുണ്ടായി. എഐസിസിയുടെ ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, കനയ്യ കുമാര്‍ അടക്കമുള്ള ആളുകള്‍ വലിയ തോതില്‍ സഹായകരമായി പ്രവര്‍ത്തിച്ചു.
ഒരു പോസിറ്റീവ് അജണ്ട മുന്നോട്ടുവെച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ പോസിറ്റീവ് അജണ്ടയെയും ഗ്യാരന്റിയെയും കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ചു എന്നുള്ളതാണ്. അല്ലാതെ കേവലം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരായിട്ടുള്ള വിധിയെഴുത്ത് മാത്രമല്ല, ഞങ്ങള്‍ മുന്നോട്ടുവെച്ച പോസിറ്റീവ് അജണ്ടയുടെ അംഗീകാരം കൂടിയാണ്.
കൂടുതല്‍ ചുമതലാബോധത്തോടും ഉത്തരവാദിത്തബോധത്തോടും യുഡിഎഫ് ഒരുമിച്ച് മുന്നോട്ടുപോകും. ജനാഭിലാഷങ്ങള്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് എല്ലാ നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിക്കും.
ഈ വിജയത്തില്‍ അഹങ്കരിക്കുകയല്ല, ഈ വിജയത്തില്‍ കൂടുതല്‍ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ടുപോകും. പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞങ്ങളെ സഹായിച്ച കേരളത്തിലെ പത്രമാധ്യമങ്ങള്‍, അതോടൊപ്പം തന്നെ പത്രപ്രവര്‍ത്തകര്‍, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള എല്ലാവരോടും പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ നന്ദി കൂടി രേഖപ്പെടുത്തുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *