കൊച്ചി: വിവിധ പ്രദേശങ്ങളിൽ നിന്നും കുട്ടികളുടെ പകൽ സംരക്ഷണകേന്ദ്രങ്ങളുടെ (ഡേ കെയർ സെന്ററുകൾ) നടത്തിപ്പിലെ ഗൗരവ്വമായ വീഴ്ചകളുടെയും, മനുഷ്യാവകാശ നിഷേധങ്ങളുടെയും വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ, കേരളത്തിൽ ഇതിനായി ശക്തമായ നിയമനിർമ്മാണവും നിയന്ത്രണവും നിരീക്ഷണവും അടിയന്തിരമായി നടപ്പിലാക്കണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ആവശ്യപ്പെട്ടു.
തങ്ങളുടെ ഏറ്റവും വിലപ്പെട്ട നിധിയായ കുഞ്ഞുങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ച് മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ, അവർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാൻ നിലവിലെ പൊതുസംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് **ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ്** ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിലവിൽ ഡേ കെയറുകളുടെ നടത്തിപ്പിനായി ഏകീകൃതവും കർശനവുമായ പ്രത്യേക ലൈസൻസിങ് വ്യവസ്ഥകളോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ല എന്നത് ഈ മേഖലയിലെ വലിയൊരു വിടവാണ്.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കെട്ടിടത്തിന്റെ ഘടനയും ശുചിത്വവും മാത്രം നോക്കി നൽകുന്ന പൊതുവായ വ്യാപാര ലൈസൻസ് (D&O License) മാത്രമാണ് ഇപ്പോൾ ഭൂരിഭാഗം സ്ഥാപനങ്ങൾക്കുമുള്ളത്. കുട്ടികളുടെ പരിചരണ നിലവാരമോ അവരുടെ സുരക്ഷിതത്വമോ പരിശോധിക്കാൻ നിലവിൽ വനിതാ ശിശുവികസന വകുപ്പിന് കീഴിൽ സ്വകാര്യ ഡേ കെയറുകൾക്കായി നിർബന്ധിത രജിസ്ട്രേഷൻ സംവിധാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെറുമൊരു ലൈസൻസിങ് എന്നതിനപ്പുറം, സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിന്റെയും (വകുപ്പിന് കീഴിലുള്ള ശിശുസംരക്ഷണ വിഭാഗം) മാതൃശിശു സംരക്ഷണ സംവിധാനങ്ങളുടെയും നിരന്തരമായ ശ്രദ്ധയും ഇടപെടലും ഈ മേഖലയിൽ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളുടെ സുരക്ഷയും മനുഷ്യാവകാശങ്ങളും മുൻനിർത്തി താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ അടിയന്തിരമായി നിയമനിർമ്മാണം നടത്തണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ആവശ്യപ്പെടുന്നു:
നിർബന്ധിത ലൈസൻസിങ് അതോറിറ്റി.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രത്യേക രജിസ്ട്രേഷൻ അതോറിറ്റി രൂപീകരിക്കുകയും, മാനണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രം പ്രവർത്തനാനുമതി നൽകുകയും ചെയ്യുക.
സർക്കാർ വകുപ്പുകളുടെ നിരന്തര ശ്രദ്ധ:
മാതൃശിശു സംരക്ഷണ വകുപ്പിന്റെയും ശിശുസംരക്ഷണ വിഭാഗത്തിന്റെയും നേരിട്ടുള്ള മേൽനോട്ടവും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ഉറപ്പാക്കുക.
പശ്ചാത്തല പരിശോധന (Background Verification).
കുട്ടികളെ പരിചരിക്കുന്ന ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലവും മാനസീകാരോഗ്യവും കർശനമായ പരിശോധനകൾക്ക് വിധേയമാക്കണം.
തത്സമയ സിസിടിവി നിരീക്ഷണം.
എല്ലാ ഡേ കെയറുകളിലും സിസിടിവി ക്യാമറകൾ നിർബന്ധമാക്കുകയും, മാതാപിതാക്കൾക്ക് ഈ ദൃശ്യങ്ങൾ തത്സമയം (Live Streaming) കാണാനുള്ള സാങ്കേതിക സൗകര്യം ഒരുക്കുകയും വേണം.
കൃത്യമായ ചൈൽഡ്-സ്റ്റാഫ് അനുപാതം.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യത്തിന് കെയർ ടേക്കർമാർ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
സാമൂഹിക ഓഡിറ്റിംഗ്.
തദ്ദേശ ഭരണകൂടങ്ങളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തത്തോടെ പ്രാദേശിക നിരീക്ഷണ സമിതികൾ രൂപീകരിക്കണം.
വെറുമൊരു വാണിജ്യ സ്ഥാപനം എന്നതിനപ്പുറം ‘ശിശുസംരക്ഷണം’ എന്ന അതീവ ജാഗ്രത വേണ്ട മേഖലയായി ഡേ കെയറുകളെ കണ്ട്, എത്രയും വേഗം നിയമനിർമ്മാണം നടത്താനും ശക്തമായ വകുപ്പുതല മേൽനോട്ടം ഉറപ്പാക്കാനും അധികാരികൾ തയ്യാറാകണമെന്ന് സാബു ജോസ് അറിയിച്ചു.
പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്
Phone: 9446329343