വാഷിംഗ്ടൺ: ആപ്പ് സ്റ്റോറുകൾ വഴി ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപഭോക്താക്കളുടെ പ്രായപരിശോധന നിർബന്ധമാക്കുന്ന ടെക്സസ് സംസ്ഥാന നിയമം തടയണമെന്ന ആവശ്യവുമായി സമർപ്പിക്കപ്പെട്ട അടിയന്തര ഹർജികൾ യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞു. തിങ്കളാഴ്ചയാണ് കോടതി ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ഹർജികൾ നിരസിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാൻ കോടതി തയ്യാറായില്ല. വിധിയിൽ ജഡ്ജിമാർ ആരും തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമില്ല.
സെനറ്റ് ബിൽ 2420 പ്രകാരം ആപ്പ് സ്റ്റോറുകളിൽ പ്രായപരിശോധന നടത്തണമെന്നും പ്രായപൂർത്തിയാകാത്തവർ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മാതാപിതാക്കളുടെ അനുമതി വാങ്ങണമെന്നും ടെക്സസ് നിയമം നിർബന്ധമാക്കുന്നുണ്ട്. എന്നാൽ ഈ നിയമം ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘സ്റ്റുഡന്റ്സ് എൻഗേജ്ഡ് ഇൻ അഡ്വാൻസിങ് ടെക്സസ്’ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പും, സാങ്കേതിക വ്യവസായ മേഖലയിലെ ലോബിയിങ് സംഘടനയായ ‘കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രി അസോസിയേഷനും’ കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജികളാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.