സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂവെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
മണ്ണിടിച്ചിലുണ്ടായ തുരങ്കപാത പ്രദേശം പരിസ്ഥിതിദുർബല മേഖലയാണ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് അവിടെ തുരങ്കപാത നിർമ്മാണത്തിന് എൽഡിഎഫ് സർക്കാർ നടപടിയെടുത്തത്. പരിസ്ഥിതി ആഘാത പഠനം ഗൗരവമായി നടത്താതെ തുരങ്കപാത നിർമ്മാണവുമായി മുന്നോട്ടുപോകരുതെന്ന് പദ്ധതിയുടെ ആരംഭഘട്ടത്തിൽ അന്നത്തെ പ്രതിപക്ഷനേതാവും യുഡിഎഫും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് അവഗണിച്ച എൽഡിഎഫ് സർക്കാർ യുഡിഎഫിനെ വികസനവിരോധികളെന്ന് മുദ്രകുത്താനാണ് ശ്രമിച്ചത്.
ഈ പദ്ധതി പ്രദേശം പരിസ്ഥിതിലോല മേഖലയിലല്ലെന്ന് കാണിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ദുരൂഹ റിപ്പോർട്ടിന് സംസ്ഥാനതല വിദഗ്ധ വിലയിരുത്തൽ സമിതി അനുമതി നൽകിയതിലും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് എം.എം. ഹസൻ ചൂണ്ടിക്കാട്ടി. തുരങ്കപാതയ്ക്ക് അനുമതി നേടിയെടുക്കാൻ തെറ്റായ റിപ്പോർട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
മണ്ണ് നീക്കുന്നതിലും മാർഗനിർദേശങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തിയ നിർമ്മാണ കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അതോടൊപ്പം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.