ഡാലസ്: ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ച് ഡാലസിൽ നിന്ന് കാലിഫോർണിയായിലേക്ക് മടങ്ങുന്ന മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള യാത്രയയപ്പ് ഡാലസ് ഡിഎഫ്ഡബ്ല്യൂ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നൽകി.
മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ.എബ്രഹാം വി.സാംസൺ, ഡാലസ് കാരോൾട്ടൺ ഇടവക വികാരി റവ.ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ്, അല്‍മായ നേതാക്കളായ പി.ടി മാത്യു, ഷാജി എസ് രാമപുരം, ജോൺ സി മാത്യു, തോമസ് വർഗീസ്, തോമസ് സ്കറിയ, ഡോ. ചിഞ്ചു എസ് കുര്യൻ, സോഫി ആൻ തോമസ്, എബ്രഹാം വർഗീസ്, ഇവാൻ എന്നിവർ എയർപോർട്ടിൽ യാത്രയയ്ക്കുവാൻ എത്തിയിരുന്നു.
ഡാലസ് പ്രദേശത്ത് മലങ്കര മാർത്തോമ്മ സഭയുടെ നീണ്ട അമ്പത് വർഷക്കാലത്തെ വിശ്വാസയാത്ര പൂർത്തീകരിച്ച ഇടവകളുടെ ഗോൾഡൻ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുവാനാണ് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിൽ സന്ദർശനം നടത്തിയത്.
1973-ൽ സെന്റ് ലൂക്ക്സ് മെത്തഡിസ്റ്റ് ചർച്ചിൽ ഏതാനും മാർത്തോമാ കുടുംബങ്ങൾ ഒരുമിച്ചുകൂടി ആരാധന ആരംഭിച്ചതോടെയാണ് ഡാലസിൽ മാർത്തോമ്മാ സഭയുടെ ചരിത്രത്തിന് തുടക്കമായത്. വിശ്വാസികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1976-ൽ മലങ്കര മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് ഈ കൂട്ടായ്മയെ ഔദ്യോഗിക ഇടവകയായി അംഗീകരിച്ചു.
ഇന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ കീഴിൽ അഞ്ച് സജീവ ഇടവകകളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നേതൃത്വം നൽകുന്ന ശക്തമായ സഭാസമൂഹമായി മാർത്തോമ്മ സഭ ഡാലസിൽ വളർന്നിരിക്കുന്നു.
ഗോള്‍ഡന്‍ ജൂബിലി സമാപനചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയുടെ ക്ഷണപ്രകാരമാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഡാളസില്‍ എത്തിച്ചേര്‍ന്നത്. ഇടവകയിൽ വെച്ച് ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ യംഗ് ഫാമിലിയുടെയും, യൂത്ത് ഫെല്ലോഷിപ്പിന്റെയും നേതൃത്വത്തില്‍ നടന്ന റിവൈവല്‍ മീറ്റിംഗിലും, ആഗസ്റ്റ് 1 ശനിയാഴ്ച നടന്ന പൊതു സമ്മേളനത്തിലും, ആഗസ്റ്റ് 2 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
ആഗസ്റ്റ് 2 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്, കരോള്‍ട്ടണ്‍ ഇടവകയുടെ ജൂബിലിയുടെ ഭാഗമായി പുതുതായി നിര്‍മ്മിക്കപ്പെടുന്ന ദൈവാലയത്തിന്റെയും, ഓഡിറ്റോറിയത്തിന്റെയും ശിലാഫലകം വാഴ്ത്തി അനുഗ്രഹിക്കുകയും ചെയ്യുന്ന ചടങ്ങിനും നേതൃത്വം നൽകിയ ശേഷമാണ് സാൻഫ്രാൻസിസ്കോയിലും, ലോസ് ആഞ്ചലസിലും നടക്കുന്ന വിവിധ ചടങ്ങുകളിൽ പങ്കെടുക്കുവാനായി മെത്രാപ്പോലീത്ത മടങ്ങിപോകുന്നത്.