ജി. സുധാകരൻ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി നൽകിയ മറുപടി (01/07/2026)

Spread the love

തോട്ടപ്പള്ളി സ്പീല്‍വേ പൊഴിമുഖത്തു നിന്നും മണല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് വാട്ടര്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 31.05.2009 ല്‍ ഒരു ഉത്തരവുണ്ട്. ഈ ഉത്തരവ് പ്രകാരം കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് ചവറ എന്ന സ്ഥാപനം മുഖേന പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മഴക്കാലത്തിനു മുമ്പേ നീക്കം ചെയ്യുന്നതിനും ജലം പൊഴിമുഖത്തിലൂടെ സുഗമമായി ഒഴുകുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തോട്ടപ്പള്ളി പൊഴിമുഖത്തുനിന്നു നീക്കം ചെയ്യുന്ന മണലില്‍ നിന്നും ധാതുമണല്‍ വേര്‍തിരിച്ചശേഷം ബാക്കിവരുന്ന മണല്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ ചേംബറില്‍ 1.06.2026 ല്‍ വിളിച്ചുചേര്‍ത്തിരുന്നു. പ്രസ്തുത യോഗത്തിന്റെ മിനിറ്റ്‌സിന്റെ അടിസ്ഥാനത്തില്‍, വേര്‍തിരിക്കുന്ന മണല്‍ ചെല്ലാനത്തെ കടല്‍ത്തീരത്തെ ജിയോ ട്യൂബില്‍ നിറച്ച് കടല്‍ഭിത്തി നിര്‍മാണത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചു. അത് ബാക്കി വരുന്ന മണലാണ്.

പൊഴിമുഖത്തുനിന്നു നീക്കം ചെയ്യുന്ന ധാതുമണല്‍ പ്രോസസ് ചെയ്ത് ധാതുക്കല്‍ വേര്‍തിരിച്ച് വില്‍പ്പന നടത്തുന്ന അവസരത്തില്‍ അതിന്റെ റോയല്‍റ്റിയാണ് മുന്‍കൂറായി വകുപ്പിനു ലഭിക്കുന്നത്. ഇതു സംബന്ധിച്ച് കെഎംഎംഎല്‍ എട്ട് കോടി എഴുപത്തി ലക്ഷത്തില്‍ പരം രൂപ റോയല്‍റ്റിയായി ഒടുക്കിയിട്ടുണ്ട്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍എല്‍ ( ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്) നാലുകോടി 71 ലക്ഷം രൂപയും റോയല്‍റ്റി ഇനത്തില്‍ നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പരാതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.

അംഗം ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ പരിശേധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കും. കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ എടുക്കുന്ന മണലുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കും. ഒരു വിദഗ്ധ സമിതിയെ വച്ച് കരിമണല്‍ ഖനനത്തിന്റെ ഓഡിറ്റിങ് നടത്തും. എവിടുന്ന് കരിമണല്‍ ശേഖരിക്കാം, ശേഖരിക്കുന്നതുമൂലം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അപ്പര്‍ കുട്ടനാട് പോലെയുള്ള പ്രദേശങ്ങള്‍ക്ക് ഉണ്ടാകുമോ എന്നെല്ലാമുള്ള കാര്യങ്ങള്‍ വിദഗ്ധ സമിതി വിലയിരുത്തും.

Author

Leave a Reply

Your email address will not be published. Required fields are marked *