മന്ത്രിസഭയോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം (08/07/2026)

Spread the love

     

വയനാട് ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭ യോഗം വിലയിരുത്തി. അപകടത്തിന് ഇടയാക്കിയ സാധ്യതകളെ കുറിച്ച് അന്വേഷിക്കാനും സാങ്കേതികവും നിയമപരവുമായി നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. സംഭവം നടന്ന പ്രദേശത്തിന് മുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതുകൂടി പരിശോധിക്കും. തുരങ്ക നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചോയെന്ന് പരിശോധിക്കും. അപകട സാധ്യതകള്‍ എന്തെല്ലാമെന്ന് പരിശോധിച്ച ശേഷമെ പണി തുടരൂ. അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും. അപകടവുമായി ബന്ധപ്പെട്ട് രണ്ട് തരത്തിലുള്ള അന്വേഷണം നടക്കും.

പി.എസ്.സിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പുറത്തുവരുന്നത്. പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കെ എ എസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. പരീക്ഷാ മാര്‍ക്ക് മുന്‍കൂട്ടി അറിഞ്ഞ് ചില ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ അധിക മാര്‍ക്ക് നല്‍കി റാങ്കില്‍ മുന്നിലെത്തിച്ചെന്ന ആരോപണങ്ങള്‍ ഉള്‍പ്പടെ അന്വേഷണത്തിന് വിധേയമാക്കും.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കമ്പനിയുടെ 49 ശതമാനം ഷെയര്‍ എം.എസ്.സി എന്ന കമ്പനിക്ക് നല്‍കുന്നത് സംബന്ധിച്ച കത്ത് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മിറ്റി കരാര്‍ വ്യവസ്ഥകള്‍, നിയമപരമായ കാര്യങ്ങള്‍, കേരളത്തിന്റെ താല്‍പര്യങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കുക്കില്ല.

സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരിട്ട് നിരീക്ഷിക്കാന്‍ രാജ്യത്ത് ആദ്യമായി ഓപ്പണ്‍ പോര്‍ട്ടല്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളില്‍ ഇതിനായി പ്രത്യേക ഏകോപന സംവിധാനം ഒരുക്കും. പദ്ധതികളുടെ പുരോഗതി കളര്‍ കോഡുകള്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും. 80 ശതമാനത്തിലധികം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പച്ച, 50 മുതല്‍ 70 ശതമാനം വരെ പുരോഗതിയുള്ളവയ്ക്ക് ഓറഞ്ച്, കാര്യമായ പുരോഗതിയില്ലാത്തവയ്ക്ക് ചുവപ്പ് നിറം നല്‍കും. പൊതുജനങ്ങളുടെ കൂടി നിരീക്ഷണത്തിലൂടെ 100 ദിവസത്തിനകം വിവിധ വകുപ്പുകള്‍ മുന്നോട്ടു വച്ചിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമ ഉദ്യോഗസ്ഥരെയും ഹൈക്കോടതിയിലേക്കുള്ള സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു. തിരിച്ച് എനിക്കൊരു ചോദ്യം അങ്ങോട്ട് ചോദിക്കാനുണ്ട്; എം.എസ്.സി കമ്പനിക്ക് ഓഹരികള്‍ കൈമാറാനുള്ള നീക്കത്തില്‍ ഈ സര്‍ക്കാര്‍ എന്ത് തെറ്റാണ് ചെയ്തത്?

 

Author

Leave a Reply

Your email address will not be published. Required fields are marked *