തൃശൂർ: പയറുവർഗ്ഗ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ ഉഴുന്ന് കൂട്ടുകൃഷിയുടെ വിളവെടുപ്പ് ജൂൺ 5 (നാളെ) ലോക പരിസ്ഥിതി ദിനത്തിൽ നടക്കും. ഇസാഫ് കോ-ഓപ്പറേറ്റീവും മുണ്ടൂർ താഴം കോൾപടവ്, കറുക കോൾ പാടശേഖരസമിതികളും കൈപ്പറമ്പ് ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്.
ജൂൺ 5 വെള്ളിയാഴ്ച (നാളെ) വൈകുന്നേരം 5 മണിക്ക് മുണ്ടൂർ താഴം കോൾപടവ് പരിസരത്ത് നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും. വടക്കാഞ്ചേരി എം.എൽ.എ സേവിയർ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിക്കും. എൻ.സി.സി.എഫ് (NCCF) മാനേജിംഗ് ഡയറക്ടർ ശ്രീമതി ആനീസ് ജോസഫ് ചന്ദ്ര (IRS) വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തും. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രമണ്യൻ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ നിംബ ഫ്രാങ്കോ എന്നിവർ ആശംസകൾ അറിയിക്കും. മികച്ച വിജയം കൈവരിച്ച കർഷകരെ ഇസാഫ് കോ-ഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, ചീഫ് കൺസൾട്ടന്റ് അലോക് തോമസ് പോൾ എന്നിവർ ആദരിക്കും.
മുരിയാട്, മുണ്ടൂർ മേഖലകളിലായി 212 ഏക്കറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ഇറക്കിയത്. തികച്ചും ജൈവ കൃഷിരീതി അവലംബിച്ച് കൊണ്ട് നൂറോളം കർഷകർ ഈ ദൗത്യത്തിൽ പങ്കാളികളായി. നെൽകൃഷിക്ക് ശേഷം വെറുതെ കിടക്കുന്ന തൃശ്ശൂരിലെ കോൾനിലങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപീകരിച്ചത്. 45 ദിവസം കൊണ്ട് പയറും, 60–65 ദിവസം കൊണ്ട്. ഉഴുന്നും കൊയ്തെടുക്കാൻ സാധിക്കുമെന്നതിനാൽ നെൽപ്പാടങ്ങളിൽ ഇതൊരു മികച്ച ഇടവിളയാണ്. രാസവള പ്രയോഗത്തിൽ നിന്ന് മണ്ണിനെ വിമുക്തമാക്കാനും സ്വാഭാവിക നൈട്രജൻ ഫിക്സേഷനിലൂടെ (Nitrogen Fixation) മൺതരികളുടെ ഫലഭൂയിഷ്ഠത കൂട്ടാനും ഈ കൃഷി സഹായിക്കുന്നതിനോടൊപ്പം കർഷകർക്ക് അധിക വരുമാനവും ഉറപ്പുനൽകുന്നു.
മാർച്ച് 30-ന് വിത്തിറക്കിയ കൃഷി നിലവിൽ പൂർണ്ണമായി പൂവിട്ട് വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ മറ്റൊരു 15 ദിവസം കൂടി നീട്ടി നൽകി രണ്ടാം വിളയ്ക്കുള്ള സാധ്യതയും കർഷകർ മുന്നിൽ കാണുന്നുണ്ട്. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ (NCCF) വിത്തിന് 50% സബ്സിഡി നൽകി പദ്ധതിക്ക് വലിയ പിന്തുണയേകി. സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പരിശ്രമവും, കോൾപടവുകളുടെ കസ്റ്റോഡിയനായ മുണ്ടൂർ സർവീസ് സഹകരണ ബാങ്ക്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് എന്നിവയും ഈ പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ഭാവിയിൽ ഈ കൃഷി രീതി ആയിരക്കണക്കിന് ഏക്കറുകളിലേക്ക് വ്യാപിപ്പിക്കാനും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെടെ വിഷരഹിത നാടൻ പയറുവർഗ്ഗങ്ങൾ എത്തിക്കാനും സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് അധികൃതരും കർഷകരും.
Ajith V Raveendran