മയാമി – ഫ്ലോറിഡ: ഫ്ലോറിഡയിലെ മയാമി നഗരത്തിലെ വിൻവുഡ് മേഖലയിലുള്ള പ്രമുഖ ആഡംബര വസ്തുക്കളുടെ വിൽപ്പനശാലയിൽ നിന്ന് പതിനായിരക്കണക്കിന് ഡോളർ വിലവരുന്ന ഡിസൈനർ വസ്തുക്കൾ മോഷ്ടിച്ചെന്നാരോപിച്ച് ഇന്ത്യൻ വംശജനായ 22-കാരൻ ധിർ പട്ടേലിനെ (Dhir Patel) പോലീസ് അറസ്റ്റ് ചെയ്തു.
മയാമി പോലീസിന്റെ അന്വേഷണപ്രകാരം, ബോയിന്റൺ ബീച്ച് സ്വദേശിയായ പട്ടേൽ പതിവായി സാവോൺഷസ് (Savonches) എന്ന ആഡംബര വസ്തുക്കളുടെ റീസെയിൽ സ്റ്റോറിൽ എത്താറുണ്ടായിരുന്നു. ആദ്യം വസ്തുക്കൾ വിറ്റ് പണം വാങ്ങുന്ന ഉപഭോക്താവെന്ന നിലയിലാണ് ഇയാൾ കടയിലെത്തിയിരുന്നതെന്ന് അധികൃതർ പറയുന്നു.
എന്നാൽ മാർച്ച് 30 മുതൽ ജൂൺ മധ്യം വരെ നടന്ന നിരവധി സന്ദർശനങ്ങളിൽ ഇയാൾ ഡിസൈനർ വസ്ത്രങ്ങൾ രഹസ്യമായി ബാഗിൽ ഒളിപ്പിച്ച് കടയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം ഏകദേശം 41,550 ഡോളറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും, കടയുടമയുടെ കണക്കുപ്രകാരം നഷ്ടം 55,000 മുതൽ 60,000 ഡോളർ വരെ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ജൂൺ 13ന് (ശനിയാഴ്ച) വീണ്ടും കടയിലെത്തി ചില വസ്തുക്കൾ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് പട്ടേൽ പിടിയിലായത്. തുടർന്ന് ഇയാൾ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗ്രാൻഡ് തെഫ്റ്റ് (Grand Theft) കുറ്റം ചുമത്തിയ ഇയാൾ 5,000 ഡോളർ ജാമ്യം അടച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. കേസ് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്.