ഓസ്റ്റിൻ (ടെക്സസ്) : പബ്ലിക് സ്കൂളുകളിൽ ബൈബിൾ ഭാഗങ്ങൾ പഠിക്കുന്നത് നിർബന്ധമാക്കുന്ന യു.എസിലെ ആദ്യ സംസ്ഥാനമായി ടെക്സസ് മാറി. സംസ്ഥാനത്തെ 50 ലക്ഷത്തിലധികം വരുന്ന പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷൻ അംഗീകരിച്ച പുതിയ പാഠ്യപദ്ധതിയിലാണ് ബൈബിൾ കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
റീപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള വിദ്യാഭ്യാസ ബോർഡ് 9-5 എന്ന വോട്ടിനാണ് പുതിയ വായനാ പട്ടികയ്ക്ക് അനുമതി നൽകിയത്. ‘ഷാർലറ്റ്സ് വെബ്’ , ചാർലസ് ഡിക്കൻസിന്റെ കൃതികൾ തുടങ്ങിയ പ്രശസ്തമായ സാഹിത്യസൃഷ്ടികൾക്കൊപ്പം പുതിയ നിയമത്തിലെയും ജോബിന്റെ പുസ്തകത്തിലെയും ബൈബിൾ ഭാഗങ്ങളും കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കണം. പ്രാഥമിക ക്ലാസുകളിലെ കുട്ടികൾക്കായി ഡേവിഡും ഗോലിയാത്തും, നോഹയുടെ പേടകം തുടങ്ങിയ ചിത്രകഥകളും മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കായി യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം അടക്കമുള്ള ഭാഗങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
2030-31 അധ്യയന വർഷം മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. അമേരിക്കൻ സംസ്കാരത്തെയും ചരിത്രത്തെയും മനസ്സിലാക്കാൻ ബൈബിൾ വായന അത്യാവശ്യമാണെന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, പൊതുവിദ്യാഭ്യാസത്തെ ഒരു പ്രത്യേക മതത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന നടപടിയാണിതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.