ആശ്വാസമായി ഓണ സമൃദ്ധി വിപണികള്‍; പൊതുവിപണിയിലും വില പിടിച്ചുനിര്‍ത്താനായി

Spread the love

post

സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഫലം കണ്ടു

തിരുവനന്തപുരം: ഓണക്കാലത്ത് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി കര്‍ഷകച്ചന്തകള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. ഒപ്പം സര്‍ക്കാരിന്റെ ഈ വിപണി ഇടപെടല്‍ പൊതുവിപണിയില്‍ ഉത്സവകാലത്ത് അനിയന്ത്രിതമായി വില കൂടുന്നത് തടയാനും സഹായമായി.

ഓണം സീസണില്‍ പഴം പച്ചക്കറികള്‍ക്ക് അധിക വില ഈടാക്കുന്ന പ്രവണത തടയാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓണസമൃദ്ധി പദ്ധതി ആരംഭിച്ചത്. ഇത്തവണയും പദ്ധതി വിജയകരമായി നടപ്പാക്കാനായി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പ് ,വി എഫ് പി സി കെ എന്നിവയുടെയും നേതൃത്വത്തില്‍ 2000 കര്‍ഷക ചന്തകളാണ് സംസ്ഥാനമൊട്ടാകെ ആഗസ്ത് 17 മുതല്‍ 20 വരെ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ചത്.

ഏകദേശം 1390 ടണ്‍ പഴം- പച്ചക്കറികള്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നേരിട്ടും 2230 ടണ്‍ പഴം-പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് മുഖേനയും 600 ടണ്‍ പഴം-പച്ചക്കറി വി.എഫ്.പി.സി.കെയും നേരിട്ട് കേരളത്തിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ചിരുന്നു. ഇത്തരത്തില്‍ പ്രാഥമിക കണക്കനുസരിച്ച് 4220 ടണ്‍ പഴം- പച്ചക്കറികളാണ് പ്രാദേശിക കര്‍ഷകരില്‍ നിന്നും നേരിട്ടുള്ള സംഭരണം. വിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്ന സംഭരണ വിലയേക്കാള്‍ 10 ശതമാനം വില അധികംനല്‍കി സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് പൊതുവിപണിയില്‍ നിന്നും ലഭിക്കുന്ന വിലയേക്കാള്‍ പരമാവധി 30 ശതമാനം വരെ വിലക്കുറവിലാണ് വിറ്റഴിക്കപ്പെട്ടത്.

സര്‍ക്കാരിന്റെ ഈ ഇടപെടല്‍കൊണ്ട് ഓണം സീസണില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന കൃത്രിമ വിലവര്‍ദ്ധനവ് പഴം – പച്ചക്കറികള്‍ക്ക് ഉണ്ടായില്ല.

തിരുവനന്തപുരത്ത് ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ 27 രൂപയ്ക്ക് തക്കാളി വില്ലന നടത്തിയപ്പോള്‍ പൊതുവിപണിയില്‍ 30 രൂപ ആയിരുന്നു കഴിഞ്ഞ ദിവസം വില. ഇഞ്ചി 30 (60) ,ബീറ്റ്‌റൂട്ട് 43 (50) ,ഏത്തക്കായ് 42 (50) ,ഉള്ളി 48 (50), വെള്ളരി 12 (15), ചേന 29 (30) ,മത്തന്‍ 20 (21), ബീന്‍സ് 42 (49), ക്യാബേജ് 10 (33), ക്യാരറ്റ് 25 (75), മുരിങ്ങ 54 (60), പയര്‍ 49 (55), പച്ചമുളക് 98 (120), പടവലം 24 (27), വഴുതന 52 (54), കോവയ്ക്ക 45 (55) എന്നിങ്ങനെയായിരുന്നു വ്യാഴാഴ്ചത്തെ കൃഷിവകുപ്പ് വിപണികളിലെ വില ( ബ്രാക്കറ്റിനുള്ളില്‍ പൊതുവിപണിയിലെ വില ).

കൊല്ലത്ത് 70 രൂപയ്ക്ക് പൊതുവിപണിയില്‍ വിറ്റു കൊണ്ടിരുന്ന പച്ചക്കറി കിറ്റ് ഓണസമൃദ്ധി കര്‍ഷക ചന്ത തുടങ്ങിയതോടുകൂടി 49 രൂപയായി വില കുറഞ്ഞു. ഇത്തരത്തില്‍ എല്ലാ ജില്ലകളിലും പൊതുവിപണിയിലെ വില മണിക്കൂറുകള്‍ക്കകം പല ഇനങ്ങള്‍ക്കും കുറയ്ക്കാനുമായതാണ് ഓണസമൃദ്ധി കര്‍ഷക ചന്തകളുടെ നേട്ടമെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *