വാട്ടര്‍മെട്രോ: മൂന്ന് മാസത്തിനുള്ളില്‍ ഭൂമി കൈമാറും: കളക്ടര്‍

Spread the love

post

എറണാകുളം: വാട്ടര്‍ മെട്രോയ്ക്കുള്ള ബോട്ടുജെട്ടികളുടെ നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. 2021 ഡിസംബര്‍ 31 നകം ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
ബോള്‍ഗാട്ടി, കാക്കനാട് ,ഏലൂര്‍ ബോട്ട് ജെട്ടികള്‍ക്കാവശ്യമായ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. പതിനൊന്ന് ബോട്ട് ജെട്ടികളുടെ നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കും. ബാക്കിയുള്ള ഏഴ് എണ്ണത്തിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിജ്ഞാപനം നവംബര്‍ 15 നകം പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 നകം മുഴുവന്‍ ഭൂമിയും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
മെട്രോ സര്‍വീസ് കാക്കനാട്ടേക്ക് ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികളും വേഗത്തിലാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഡിസംബര്‍ 31 നുള്ളില്‍ ഭൂമി ഏറ്റെടുത്ത് കൈമാറാണ് ലക്ഷ്യമിടുന്നത്. പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള സര്‍വേ കഴിഞ്ഞു. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആകെ റോഡ് വീതി കൂട്ടുന്നതിനായി സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ ആറ് ഏക്കര്‍ 40 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്റ്റേഷന്‍ നിര്‍മ്മാണത്തിനാവശ്യമായ ഭൂമിക്കു പുറമെയാണിത്.
സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത സംവിധാന പദ്ധതിയും വേഗത്തിലാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇതിനായി ഇടപ്പള്ളി കനാലിന്റ വീതി കൂട്ടുന്നതിനുള്ള പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. നിലവിലുള്ള തോടിന്റെ രണ്ടു ഭാഗത്തും ഓരോ മീറ്റര്‍ അധികം എടുത്താണ് വീതി വര്‍ധിപ്പിക്കുന്നത്. ഇതിനായി രണ്ട് കിലോമീറ്ററോളം അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായി. ആകെ പതിനൊന്ന് കിലോമീറ്റര്‍ ഭാഗത്താണ് വീതി കൂട്ടുന്നത്. ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, തൃക്കാക്കര , വാഴക്കാല, നടമ എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *