വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍

Spread the love

പൊതുമേഖലാ സ്ഥാപനമായ വാട്ടര്‍ അതോറിറ്റിയെ തകര്‍ക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.കേരളവാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റിയില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തൊഴിലാളി ദ്രോഹ നിലപാടുകളാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കി ശേഷം ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിയിലും പെ റിവിഷന്‍ നടപ്പാക്കുന്നത്. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള പരിഷ്‌ക്കരണം 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈ മാസത്തില്‍ വാട്ടര്‍ ആതോറിറ്റിയിലെ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ധനകാര്യമന്ത്രി ഫയല്‍ തിരിച്ചയച്ചിരിക്കുകയാണ്.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള പ്രോവിഡന്‍സ് ഫണ്ട്,ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍സ് കുടിശിക ഇനത്തില്‍ 600 കോടി രൂപ വാട്ടര്‍ അതോറിറ്റിക്ക് ബാധ്യത ഉണ്ട്.ഈ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

വാട്ടര്‍ അതോറിറ്റിയില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി പറഞ്ഞു.

പബ്ലിക്ക് യൂട്ടിലിറ്റി സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റി ലാഭനഷ്ടകണക്ക് നോക്കി പ്രവര്‍ത്തിക്കുന്നതല്ല. നോണ്‍ പ്ലാന്‍ ഗ്രാന്റായി 320 കോടിയാണ് വാട്ടര്‍ അതോറിറ്റിക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത്. എന്നാലത് തവണകളായിട്ടാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതില്‍ 90 കോടി നിലവില്‍ കിട്ടാനുണ്ട് എന്നതാണ് വസ്തുത. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷം അഡീഷണല്‍ ഗ്രാന്റ് വരെ നല്‍കിയിരുന്നിടത്താണ് ഈ അവസ്ഥ. ശമ്പളപരിഷ്‌ക്കരണത്തിന് ആവശ്യമായ തുക വാട്ടര്‍ ആതോറിറ്റി കണ്ടെത്തണമെന്ന നിര്‍ദ്ദേശിക്കുന്ന ധനമന്ത്രി സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 900 കോടി രൂപയാണ് കുടിവെള്ളവിതരണ കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് എന്നകാര്യം വിസ്മരിക്കരുതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ബിജു,കെ.ഉണ്ണികൃഷ്ണന്‍,റ്റി.എന്‍.ഷെെന്‍,ബി.രാഗേഷ്,പി.സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *