സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്നയുടെ ആരോപണം അന്വേഷിക്കണം : കെ.സുധാകരന്‍ എംപി

Spread the love

കണ്ണൂര്‍: സിപിഎം നേതാക്കള്‍ക്കെതിരായ ലെെംഗിക ആരോപണവും സ്പ്രിങ്കളര്‍,കെ.ഫോണ്‍ പദ്ധതികളിലെ കമ്മീഷന്‍ ഇടപാടും ഡാറ്റാ കച്ചവടവും ഉള്‍പ്പെടെ സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ലെെംഗിക ആരോപണവിധേയരായ സിപിഎം ഉന്നത നേതാക്കളായ മുന്‍മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരെ കേസെടുക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നത്. ഉന്നയിച്ച ആരോപണം കളവാണെന്ന് തെളിയിക്കാന്‍ അവര്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ലെെംഗിക ആരോപണം നേരിടുന്ന മുന്‍മന്ത്രിമാരായ തോമസ് െഎസക്കിനേയും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയേയും മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്സ് വെെസ് ചെയര്‍മാനുമായ ശ്രീരാമകൃഷ്ണനെയും വെല്ലുവിളിക്കുന്നുണ്ട്. അത് ഏറ്റെടുക്കാന്‍ അവര്‍ക്ക് ധെെര്യവും ചങ്കൂറ്റവും ഉണ്ടോയെന്നാണ് കേരളീയ സമൂഹം ഉറ്റുനോക്കുന്നത്.
സമാന ആരോപണത്തിന്‍റെ പേരില്‍ എല്‍ദോസിന്‍റെ പേരില്‍ കേസെടുത്തെ പോലീസ് സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ മടിക്കുന്നത് എന്താണ്. എല്‍ദോസിനും സിപിഎമ്മും നേതാക്കള്‍ക്കും വ്യത്യസ്ത നിയമമാണോ കേരളത്തില്‍.എല്‍ദോസ് വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതൃത്വവും അതിനോട് പ്രതികരിക്കാന്‍ തയ്യാറായി. എന്നാല്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ പാര്‍ട്ടി സെക്രട്ടറിയോ സ്വപ്നയുടെ അരോപണത്തോട് പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും സുധാകരന്‍ പരിഹസിച്ചു.


എല്‍ദോസ് കുന്നപ്പിള്ളി വിഷയത്തില്‍ ശക്തമായി പ്രതികരിച്ച സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇത്തരം ലെെംഗിക ആരോപണങ്ങള്‍ സിപിഎമ്മിന് പുത്തരിയല്ല. കാലങ്ങളായി സിപിഎം നേതാക്കള്‍ പങ്കാളികളായ പീഢന പരമ്പരകളുടെ പട്ടിക വലുതാണ്. സിപിഎം നേതാക്കള്‍ നടത്തിയിട്ടുള്ള ലെെംഗിക അതിക്രമം വേറാരും നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഡാറ്റാ കച്ചവടവുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കിയിട്ടും മോദി സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സികള്‍ സിപിഎം മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാത്തതും തെളിവുകള്‍ മുക്കുന്നത് എന്തിനാണെന്നും ബിജെപി ദേശീയ-സംസ്ഥാന നേതൃത്വം വിശദീകരിക്കണം. ഇരുപാര്‍ട്ടികളും തമ്മിലുള്ള നല്ലബന്ധത്തിന് തെളിവാണിത്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

എല്‍ദോസിന്‍റെ വിശദീകരണവും കോടതി ജാമ്യം നല്‍കിയ സാഹചര്യവും പരിശോധിച്ച ശേഷം മുതിര്‍ന്ന നേതാക്കളുമായി കൂടി ആലോചിച്ച് നടപടിയുണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.

Author