ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അഴിമതിയാണ് : മുഖ്യമന്ത്രി

Spread the love

പാരിതോഷികങ്ങൾ കൈപ്പറ്റുന്നതു മാത്രമല്ല ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഗണത്തിൽപ്പെടുന്നവയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കുള്ള സാധ്യതകൾ പൂർണമായി ഇല്ലാതാക്കി അഴിമതിമുക്ത കേരളത്തിലേക്കു നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വിവിധ നിർമിതികളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അഴിമതിക്ക് അവസരം നൽകാതിരിക്കുക, അതിന്റെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുന്ന നടപടികൾ സ്വീകരിക്കുക എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് അഴിമതി സാധ്യതകൾ എങ്ങനെയാണു വരുന്നതെന്നു മനസിലാക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർക്കു കഴിയണം. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണമുണ്ടാകണം. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വകുപ്പ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തണം. ചിലയിടങ്ങളിൽ ഇടനിലക്കാരുണ്ടെന്നു കേൾക്കുന്നുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്താനും സർക്കാർ സംവിധാനങ്ങളിൽനിന്ന് പൂർണമായി അകറ്റി നിർത്താനുമുള്ള നടപടികൾ സ്വീകരിക്കണം.ജനങ്ങൾക്കു സേവനങ്ങൾ അതിവേഗം വേഗം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതുമുൻനിർത്തി സാങ്കേതികവിദ്യാ മേഖലയിലെ നൂതന ആശയങ്ങളെ സിവിൽ സർവീസിനോടു ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എല്ലാ ഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം നടപ്പാക്കിയത്. സർക്കാർ ഓഫിസുകളിൽ പഞ്ചിങ് സംവിധാനവും സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.ചില ഉദ്യോഗസ്ഥർക്ക് ഇത്തരം മാറ്റങ്ങളോടു വലിയ വിമുഖതയുണ്ടാകുന്നുണ്ട്. അതിന്റെ ഭാഗമായി അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം സ്വകാര്യ ലാഭത്തിനുള്ള വഴികൾ തേടുന്നവരുമുണ്ട്. ഫയലിനെക്കുറിച്ച് അന്വേഷിച്ചെത്തുന്ന സാധാരണക്കാരോടുള്ള പ്രതികരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതരത്തിലാകരുത്. ഓഫിസിൽ എന്തെങ്കിലും കാര്യത്തിനു സമീപിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പൂർണമായി എതിരായിട്ടാണു പ്രതികരിക്കുന്നതെങ്കിൽ അതു വകുപ്പിനും സർക്കാരിനുമേതിരെയുള്ള അഭിപ്രായമായാണു വളരുന്നത്. ഇത് അംഗീകരിക്കാനാകില്ല. ഇത്തരക്കാരെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കും.

Author