സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി

Spread the love

സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി. ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര പോർട്ടലിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു.

സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് സംരംഭകത്വത്തിന്റെ ആത്മവിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,34,705 സംരംഭങ്ങൾ വന്നുകഴിഞ്ഞു. ഇതു കേരളത്തിന്റെ ചരിത്രത്തിലെ വലിയ അനുഭവമാണ്. 2,88,933 തൊഴിലുകളും 8042.22 കോടി രൂപയുടെ നിക്ഷേപവും ഇതിലൂടെ വന്നു. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇതു സാധ്യമായത്. ഇതിൽ കൊഴിഞ്ഞുപോകാൻ സാധ്യതയുള്ളവയുടെ ദേശീയ ശരാശരി ആദ്യ വർഷം 30 – 40 ശതമാനമാണ്. ഇതു കുറയ്ക്കുന്നതിനെക്കുറിച്ചു സംസ്ഥാന സർക്കാർ സർക്കാർ ആലോചിക്കുകയാണ്.
ആരംഭിച്ച സംരംഭങ്ങൾ പരമാവധി നിലനിർത്തുന്നതിനായി ഒരു സസ്റ്റെയിനബിലിറ്റി സ്‌കീം ആലോചിക്കുന്നുണ്ട്. ഹ്രസ്വ, ദീർഘകാല പദ്ധതിയായിട്ടാകും ഇതു നടപ്പാക്കുക. എല്ലാ ജില്ലകളിലെയും എം.എസ്.എം.ഇ. ക്ലിനിക്കുകൾ കൂടുതൽ കാര്യക്ഷമമാക്കും. സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾക്കു സർക്കാരിന്റെ നേതൃത്വത്തിൽ പരിഹാരം കാണും. ബാങ്കുകൾ എം.എസ്.എം.ഇകൾക്കു കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 10,000 കോടി രൂപ സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസംകൊണ്ട് അധികമായി നൽകിയിട്ടുണ്ടെന്നാണു കണക്ക്. ഇതു കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. രണ്ടു മാസംകൂടി കഴിയുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തേതിനേക്കാൾ 25000 കോടി രൂപയുടെ വർധനവുണ്ടാകുമെന്നാണു കരുതുന്നത്. ബാങ്കുകളുടെ സഹായം തുടർന്നും തേടും. പദ്ധതിയുടെ ഭാഗമായി നിയോഗിച്ചിരുന്ന ഇന്റേണികൾ തുടങ്ങിയ സംരംഭങ്ങളെല്ലാം ഒരിക്കൽകൂടി സന്ദർശിച്ച് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകും. താലൂക്ക് ഫെസിലിറ്റേഷൻ സെന്ററുകൾ ഇതിനു മേൽനോട്ടം വഹിക്കും. ഒരു ഗ്ലോബൽ ലിങ്കർ മോഡൽ സംവിധാനം ആലോചിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള സംവിധാനത്തിൽ സംരംഭത്തിനുണ്ടാകുന്ന പ്രശനങ്ങൾ സർക്കാരിനു മനസിലാക്കാനും ഇടപാടാനുമാകും. ജനകീയ പിൻബലവും സംരംഭകർക്കു നൽകുമെന്നു മന്ത്രി പറഞ്ഞു.

 

Author