കൊച്ചി: സ്വർണ്ണ വായ്പകൾ രാജ്യത്ത് അതിവേഗം വളർച്ച കൈവരിക്കുന്നതായി ആഗോള വിവര വിശകലന ഏജൻസിയായ എക്സ്പീരിയൻ പുറത്തിറക്കിയ റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, 2026ൽ പുതിയ സ്വർണ്ണ വായ്പകളുടെ മൂല്യത്തിൽ 84 ശതമാനത്തിന്റെ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്വർണ്ണവിലയിലുണ്ടായ വർധനവ് കാരണം ഉപഭോക്താക്കൾക്ക് കൂടുതൽ തുക ലോണായി ലഭിക്കുന്നതാണ് വളർച്ചയ്ക്ക് കാരണം. 2023 മാർച്ചിൽ 6.3 ലക്ഷം കോടി രൂപയായിരുന്ന സ്വർണ്ണ വായ്പാ വിപണി, 2026 മാർച്ചിൽ 19.4 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. ഇതേ കാലയളവിൽ ശരാശരി വായ്പാ തുക 0.98 ലക്ഷം രൂപയിൽ നിന്ന് 1.96 ലക്ഷം രൂപയായി വർധിക്കുകയും ചെയ്തു.
പരമ്പരാഗത വിപണികൾക്ക് പുറമെ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സ്വർണ്ണ വായ്പകൾക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഗ്രാമീണ, അർധനഗര മേഖലകളിലെ സാധാരണക്കാരെ ഔദ്യോഗിക സാമ്പത്തിക സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സ്വർണ്ണ വായ്പകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കൃഷി, ചെറുകിട വ്യവസായങ്ങൾ, സംരംഭങ്ങൾ എന്നിങ്ങനെ മുൻഗണന വിഭാഗത്തിലേക്കാണ് സ്വർണ്ണവായ്പകൾ അധികവും അനുവദിക്കുന്നത്. 2026ന്റെ അവസാന പാദത്തിൽ സ്വർണ്ണ വായ്പയെടുത്തവരിൽ 75 ശതമാനവും ഒന്നിലധികം തവണ വായ്പാ സൗകര്യം ഉപയോഗപ്പെടുത്തിയവരാണെന്നാണ് കണക്ക്. ആളുകളുടെ വായ്പാ തിരിച്ചടവ് ശേഷിയും ഇക്കാലയളവിൽ മികച്ചതായാണ് റിപ്പോർട്ടിലുള്ളത്. വായ്പാ വിപണി ക്രമാതീതമായി ഉയരുമ്പോഴും, തിരിച്ചടവ് മുടങ്ങുന്ന നിരക്ക് 0.4 ശതമാനത്തിൽ നിന്ന് 0.2 ശതമാനമായി കുറഞ്ഞത് സുരക്ഷിതവും കൃത്യവുമായ വായ്പാ മാനദണ്ഡങ്ങളുടെ തെളിവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Anu Maria Thomas