ഫസ്റ്റ് റസ്പോണ്‍സ് വെഹിക്കിളിന്റെ വിനിയോഗം ഫയര്‍ & റെസ്‌ക്യുവിന്റെ സേവനം കൂടുതല്‍ ഫലപ്രദമാക്കും

Spread the love

ഇടുക്കി: കട്ടപ്പന അഗ്നിരക്ഷാ നിലയത്തിന് പുതിയതായി ഫസ്റ്റ് റസ്പോണ്‍സ് വെഹിക്കിള്‍ ലഭിച്ചതിലൂടെ സേനയുടെ സേവനം കൂടുതല്‍ ഫലപ്രദമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ പുതിയ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര ഘട്ടങ്ങളില്‍ മികച്ച സേവനം നല്കി വരുന്ന ഫയര്‍ & റെസ്‌ക്യു ടീമിന് ഹൈറേഞ്ചിലെ യാത്രയ്ക്കാവശ്യമായ സൗകര്യങ്ങളോടുകൂടിയ വാഹനം ലഭിച്ചത് ഏറെ പ്രയോജനപ്രദമാണ്. കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തിന് നഗരസഭ അനുവദിച്ച 20 സെന്റ് സ്ഥലത്ത് കെട്ടിട സൗകര്യമൊരുക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന് നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി അധ്യക്ഷത വഹിച്ചു.
അപകടഘട്ടങ്ങളില്‍ വേഗത്തില്‍ സംഭവ സ്ഥലത്ത് എത്തുന്നതിനും അഗ്‌നിബാധ അപകടങ്ങളില്‍ ജലവും ഫോമും സ്‌പ്രേ ചെയ്യാവുന്ന പമ്പ്, വാഹനാപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, മരം വീണുണ്ടാകുന്ന റോഡ് ബ്ലോക്കുകളിലും മറ്റും ഉപയോഗിക്കാവുന്ന ചെയിന്‍സോ, തുടങ്ങിയ ഉപകരണങ്ങള്‍ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത് നോക്കി കണ്ട മന്ത്രി അവയുടെ പ്രവര്‍ത്തനവും നിരീക്ഷിച്ചു.50 ലക്ഷത്തോളം രൂപ വിലവരുന്നതാണ് പൂര്‍ണ്ണ സജ്ജീകരണങ്ങളോടുകൂടിയ വാഹനം. ഇത്തരത്തില്‍ സംസ്ഥാനത്ത് ഫയര്‍ & റെസ്‌ക്യു ടീമിനായി അനുവദിച്ച 30 വാഹനങ്ങളിലൊന്നാണ് കട്ടപ്പന നിലയത്തിന് ലഭിച്ചത്.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്.കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ ഷാജി കൂത്തോടി, മുന്‍ ചെയര്‍മാന്‍ മനോജ് എം തോമസ്, കട്ടപ്പന അഗ്നിരക്ഷാ നിലയത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ എല്‍ദോസ് പി കെ, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ഗ്ലാഡ്സണ്‍ ജെ എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *