മലങ്കര സഭയില്‍ ഏഴ് പുതിയ മെത്രാപ്പൊലീത്തമാര്‍ അഭിഷിക്തരായി

Spread the love

തൃശൂര്‍: മലങ്കര സഭയില്‍ ഏഴ് പുതിയ മെത്രാപ്പൊലീത്തമാര്‍ അഭിഷിക്തരായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇതു ചരിത്ര നിമിഷം. പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സ്ഥാനാഭിഷേകച്ചടങ്ങില്‍ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. സഭയുടെ 23 മെത്രാപ്പൊലീത്തമാരും

ഏബ്രഹാം മാര്‍ സ്‌തേഫാനോസ് (ഏബ്രഹാം തോമസ് റമ്പാന്‍), തോമസ് മാര്‍ ഇവാനിയോസ് (പി.സി.തോമസ് റമ്പാന്‍), ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് (ഡോ. ഗീവര്‍ഗീസ് ജോഷ്വ റമ്പാന്‍), ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് (ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്‍), ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് (കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (ഡോ.കെ.ഗീവര്‍ഗീസ് റമ്പാന്‍), സഖറിയ മാര്‍ സേവേറിയോസ് (ചിറത്തിലാട്ട് സഖറിയ റമ്പാന്‍) എന്നിവരാണ് അഭിഷിക്തരായത്. ഇതോടെ കാതോലിക്കാ ബാവാ അടക്കം ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പൊലീത്തമാരുടെ എണ്ണം 31 ആയി.

6ന് പ്രഭാത പ്രാര്‍ഥനയോടെ ആരംഭിച്ച ശുശ്രൂഷ 7 മണിക്കൂര്‍ നീണ്ടു. പുലര്‍ച്ചെ പള്ളിയിലെത്തിയ നിയുക്ത മെത്രാന്മാരെ ആഘോഷപൂര്‍വം മദ്ബഹായിലെ ധ്യാന മുറിയിലേക്ക് ആനയിച്ചു. കുര്‍ബാന മധ്യേയാണു സ്ഥാനാഭിഷേക ശുശ്രൂഷകള്‍ നടന്നത്. നിയുക്ത മെത്രാന്മാര്‍ സഭയോടും പരിശുദ്ധ കാതോലിക്കാ ബാവായോടുമുള്ള വിശ്വാസപ്രഖ്യാപനം (ശല്‍മൂസാ) നടത്തി. തുടര്‍ന്നു പരിശുദ്ധാത്മ നിറവിനായുള്ള ശുശ്രൂഷയ്ക്കു ശേഷം കാതോലിക്കാ ബാവാ, മെത്രാന്‍ സ്ഥാനാര്‍ഥികളുടെ തലയില്‍ കൈവച്ചു പുതിയ പേരു നല്‍കി പട്ടാഭിഷേക പ്രഖ്യാപനം നടത്തി.

Author